CPI(ML) REDFLAG മാനിഫെസ്റ്റോ -പതിനേഴാം ലോക് സഭാ തെരഞ്ഞെടുപ്പ് 2019



ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക



കഴിഞ്ഞ അഞ്ചു വർഷം രാജ്യം ഭരിച്ച മോദിസർക്കാർ വർഗ്ഗീയവൽക്കരണത്തിന്റെയും വൻ അഴിമതിയുടേയും വിലക്കയറ്റത്തിന്റേയും ദുർദിനങ്ങളാണ് സൃഷ്ടിച്ചത്; ഭരണഘടനയെത്തന്നെ അപായത്തിലാക്കുന്ന തരത്തിൽ ഭരണഘടനാ സ്ഥാപനങ്ങളെ തുരങ്കം വച്ച് തകർക്കാനും പാർലമെന്റിനെ മറികടക്കാനുമാണ് ശ്രമിച്ചുകൊണ്ടിരുന്നത്; അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും എല്ലാ മുൻകാല റിക്കാർഡുകളും ഭേദിച്ച ഭരണമാണ് കാഴ്ച്ചവച്ചത്.

ഗോസംരക്ഷണത്തിന്റെ പേരുപറഞ്ഞ് ആൾക്കൂട്ടകൊലകളും ബുദ്ധിജീവികളെയും മതേതര ജനാധിപത്യവാദികളെയും ലാക്കാക്കി ആസൂത്രിത കൊലപാതകങ്ങളും പോലീസ് രാജിലൂടെ വ്യാജ ഏറ്റുമുട്ടൽ കൊലകളും ദളിതരെയും സ്ത്രീകളെയും ലാക്കാക്കി പീഢനങ്ങളും കൊലകളും ജാതി മത വർഗ്ഗീയ ശക്തികൾ യഥേഷ്ടം നടത്തിയ കാലമായിരുന്നു മോദി ഭരണകാലം.

ഓരോ വർഷവും രണ്ട് കോടി തൊഴിൽ‍ അവസരങ്ങൾ‍ സൃഷ്ടിക്കുമെന്ന മോഹന വാഗ്ദാനം മോദി പ്രഖ്യാപിച്ചത് 2013 നവംബറിൽ‍ ആഗ്രയിൽ‍ നടന്ന ഒരു റാലിയിലായിരുന്നു. എന്നാൽ, തൊഴിലില്ലായ്മ കുത്തനെ വർദ്ധിച്ച കാലമായിരുന്നു മോദി ഭരണകാലം. 2013-14-ൽ‍ ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് 4.9 ശതമാനമായിരുന്നു. 2018 ഫെബ്രുവരി അവസാനം ഈ നിരക്ക് 7.1 ശതമാനമായി വർദ്ധിച്ചു. 2019 ൽ തൊഴിലില്ലായ്മ 7.89 ശതമാനവും ഗ്രാമീണ തൊഴിലില്ലായ്മ 6.15 ശതമാനവുമായിത്തീർന്നു.

'സ്വിസ്സ് ബാങ്കിൽ നിന്ന് കള്ളപ്പണം തിരികെ കൊണ്ടുവരും ഓരോ പൗരനും 15 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലിട്ടു തരും' എന്നതായിരുന്നു പാഴായ മറ്റൊരു മോഹന വാഗ്ദാനം. അഴിമതിക്കറുതി വരുത്തുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലേറിയ മോദിയുടെ ഭരണകാലത്ത് ബാങ്ക് തുരന്ന് തിന്ന് നീരവ് മോദിയും വിജയ് മല്യയും പോലുള്ളവർ രാജ്യം വിടുന്ന കാഴ്ചയാണ് നാം കണ്ടത്. 'റഫേൽ' പോർവിമാന ഇടപാടിൽ ഇപ്പോൾ ലഭിച്ച തെളിവുകൾ കോടതി സ്വീകരിക്കരുത് എന്ന മോദിയുടെ തടസ്സവാദം സുപ്രീം കോടതി തള്ളിക്കളഞ്ഞിരിക്കയാണ് എന്നതാണ് ഏറ്റവും പുതിയ വിവരം. അഴിമതി പിടിച്ചുകെട്ടാൻ വന്ന ചൗക്കിദാർ കള്ളനായി മാറിയ കഥ പൂർണ്ണമായി പുറത്തു വരാൻ സുപ്രീം കോടതിയിലെ പുന:പ്പരിശോധനാ ഹരജി തീരുമാനമായാൽ മതി എന്നതാണ് സ്ഥിതി.

മുൻപ് GST അപ്രായോഗികമാണെന്ന് പറഞ്ഞ മോദി അധികാരത്തിലേറിയപ്പോൾ GST നടപ്പാക്കി. ഡോളറിനെതിരെ രൂപയുടെ മൂല്യം തകരുന്നതിനെ പ്രതിപക്ഷത്തായിരുന്നപ്പോൾ മോദി എതിർത്തിരുന്നു. മോദി ഭരണത്തിൽ രൂപയുടെ മൂല്യം അതി ദയനീയമായി തകർന്നടിഞ്ഞു. ഉദാരവൽക്കരണ സ്വകാര്യവൽക്കരണ നയങ്ങൾക്കെതിരെ പ്രതിപക്ഷത്തിരുന്ന് വലിയ തോതിൽ ബഹളം വച്ച ബി.ജെ.പിയും മോദിയും വിറ്റുതുലയ്ക്കൽ പ്രസ്ഥാനത്തിന്റെ അഗ്രഗണ്യൻമാരായിത്തീർന്നു.

സർവ്വ അഴിമതികളുടെയും മാതാവെന്നു വിശേഷിപ്പിക്കാവുന്ന റാഫേൽ ഇടപാടിലൂടെ ദശകോടികളുടെ അനധികൃത ധനം അംബാനിയുടെ കോർപ്പറേറ്റ് കമ്പനിയ്ക്ക് നേടി കൊടുത്തുകൊണ്ട് കേന്ദ്ര ഭരണം അഴിമതിയുടെ ചൗക്കിദാറായി. 

മോദിഭരണം രാജ്യത്തിന്റെ സമ്പദ്ഘടനയെ തുരംഗം വയ്ക്കാൻ അന്താരാഷ്ട്ര ധനമൂലധനത്തിന് കൂട്ടുനിന്നു. ബഹുരാഷ്ട്ര കുത്തകയായ വാൾമാർട്ടിന് ചില്ലറവ്യാപാര മേഖലയുടെ വാതിൽ തുറന്നു നൽകി. 

മോദിരാജും അതിനെ നയിക്കുന്ന സംഘപരിവാറും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും തങ്ങളുടെ സർക്കാരുകൾ രൂപീകരിച്ചതിന് മുന്നും പിന്നും വിജയപ്രദമായി വ്യത്യാസമില്ലാതെ തുടർന്നു നടപ്പാക്കുന്ന ഒരേ ഒരു കാര്യമേയുള്ളൂ; നിരന്തരവും പൈശാചികവുമായ വർഗീയ ധ്രുവീകരണ പ്രവർത്തനങ്ങളുമാണത്. 

'ഗോസംരക്ഷണസേന'യും സവർണ ഗുണ്ടകളും നടത്തിയ കൊലപാതകങ്ങളും, അതുപോലെ, ഗോവിന്ദ് പൻസാരെ, എം.എം കൽബുർഗി, നരേന്ദ്ര ധബോൽക്കർ ഗൗരിലങ്കേശ്, തുടങ്ങിയ പുരോഗമന വ്യക്തിത്വങ്ങളെ ആസുത്രിതമായി വധിച്ച, പരിശീലനം സിദ്ധിച്ച ശക്തികളുടെ വിളയാട്ടവുമാണ് മുൻകാല കാവി ഭരണത്തിൽ നിന്നും മോഡിരാജിന്റെ വ്യത്യസ്തത.

ചുരുക്കത്തിൽ മോദിരാജ് സാമ്രാജ്യത്വ ആഗോളവൽക്കരണത്തിന്റെയും വർഗീയ ഫാസിസത്തിന്റെയും തീവ്ര നടത്തിപ്പുകാർ മാത്രമാണ്. നമ്മുടെ രാജ്യത്തെ രാഷ്ട്രീയവും, സാമ്പത്തികവും, സാമുഹികവുമായ ഒരു ദുരന്തത്തിലേക്ക് നയിക്കുകയാണ് ബി.ജെ.പി ഭരണം ചെയ്തത്. പരമാധികാര രാഷ്ട്രമെന്ന രാജ്യത്തിന്റെ നിലനിൽപിനെയും, ജനങ്ങളെ തന്നെയും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും സിയോണിസ്റ്റ് ഇസ്രായേലിന്റെയും താൽപര്യങ്ങൾക്ക് അവർ അടിയറവച്ചു.

സാമ്പത്തിക സ്ഥിതി 

രാജ്യത്തിന്റെസാമ്പത്തികാവസ്ഥ ഗുരുതരമായ രീതിയിൽ തകർന്നു. കയറ്റുമതി താഴെയ്ക്ക് പതിച്ചു; ഇറക്കുമതി ഉയരുകയും ചെയ്തു. വ്യാവസായ മേഖല തകർച്ചയിലായി. ബാങ്കിംഗ് മേഖലയെ ഗുരുതരമായ പതനാവസ്ഥയിലാണ്. 10 ലക്ഷം കോടി രൂപയുടെ മേൽ കാട്ടാക്കടം കുമിഞ്ഞുകൂടിയ ബാങ്കിങ്ങ് സെക്ടർ നഷ്ടത്തിലേക്ക് വീണു. രൂപയുടെ മൂല്യം ഡോളറുമായി വൻതോതിൽ ഇടിഞ്ഞു. പാചക വാതകത്തിന്റേതുൾപ്പെടെ പെട്രോളിയം ഉത്പന്നങ്ങളുടെ വില കുതിച്ചുയരുന്ന സ്ഥിതിയിലെത്തി. 

കാർഷികമേഖല തകർന്നതിനാൽ പതിനായിരകണക്കിന് കർഷകർ ആത്മഹത്യയുടെ പാതയിയേക്ക് വീണു. അടുത്തിടെ ഹരിദ്വാറിൽ ആത്മഹത്യ ചെയ്ത കർഷകൻ മരണക്കുറിപ്പിലെഴുതി 'ബിജെപിക്ക് ഇനി ആരും വോട്ട് ചെയ്യരുത്' തൊഴിലാളികളുടെ ജീവിതം വഴിമുട്ടി. വിലക്കയറ്റം മൂലം യഥാർത്ഥ കൂലി ഇടിഞ്ഞു. അതിനാൽ തൊഴിലുള്ളവർ തന്നെ പാപ്പരീകരിക്കപ്പെട്ടു. ലേബർ നിയമങ്ങളിൽ വെള്ളം ചേർത്ത് മൂലധനശക്തികൾക്ക്, തൊഴിലാളിവിരുദ്ധ നിലപാടുകൾ കൈകൊള്ളാൻ അവസരം ഒരുക്കി. ഭക്ഷ്യ സുരക്ഷിതത്വം തകർന്നു. ദരിദ്ര ജനതയുടെ, പ്രത്യേകിച്ച് സ്ത്രീകളുടേയും കുട്ടികളുടേയും പോഷകദാരിദ്ര്യം ആഫ്രിക്കൻ നാടുകളെപ്പോലും മറികടന്നു.

2013 - 14 കയറ്റുമതി -3 14.4 ബില്യൺ ഡോളർ), 2017-18 അത് 302.8 ബില്യൺ ആയി. അതായത് 11.6 ബില്യൺ കുറഞ്ഞു. ഇറക്കുമതി450.2 ബില്യൺ ഡോളറിൽ നിന്നും 459.2 ബില്യൺ ഡോളറിലേക്ക് ഉയർന്നു. അത് പണക്കമ്മിയിൽ 135.8 ബില്യൺ ഡോളറിൽ നിന്നും 156.8 ബില്യൺ ഡോളറിലേക്ക് വർദ്ധനവ് സൃഷ്ടിച്ചു. അതായത് 21 ബില്യൺ വർദ്ധനവ്. അന്താരാഷ്ട്ര എണ്ണ വിലയിൽ കുറവ് ഉണ്ടായിരുന്നെങ്കിൽ ഇത് കൂടുതൽ അപകടകരമാകുമായിരുന്നു. ഇന്ത്യ 2016-17ൽ 213.93 മില്യൺ ടൺ ക്രൂഡ് ഓയിൽ 70.196 ബില്യൺ USD / 4.7 ലക്ഷം കോടി രൂപയ്ക്ക് ഇറക്കുമതി ചെയ്തു. എണ്ണ ഇതര ഘടകങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയും പരിശോധിച്ചാൽ സ്ഥിതി കൂടുതൽ ഗുരുതരമാണ്. ഈ മേഖലയിൽ ഉണ്ടായ കയറ്റുമതി വർദ്ധനവ്‌ കേവലം 5.1 ശതമാനവും എന്നാൽ ഇറക്കുമതിയിലുണ്ടായ വർദ്ധനവ് 22.8 ശതമാനവുമാണ്. അതായത് 34.2 ബില്യൺ ഡോളറിൽ നിന്നും 86.6 ബില്യൺ ഡോളറിലേക്ക് വർദ്ധിച്ചു(രണ്ടര ഇരട്ടി). 2016-17, 2017-18 വ്യാപാര കമ്മിയിൽ 44.5 ശതമാനം വൻ വർദ്ധനവ് ഉണ്ടായി. സേവന കയറ്റുമതിയിലൂടെയാണ് വ്യാപാരക്കമ്മി കുറച്ചിരുന്നത്. എന്നാൽ അതും ഇപ്പോൾ പരാജയപെട്ടു. 2014-15 ൽ 76.6 ബില്യൺ ഡോളറിൽ നിന്നും 2015-16ൽ 69.7 ബില്യൺ ഡോളറിലേക്കും വീണ്ടും 2016-17ൽ 67.5 ബില്യൺ സേവന കയറ്റുമതി ഇടിഞ്ഞു.

മോഡി അധികാരമേറ്റ 2014ൽ ഡോളറിന്റെ മൂല്യം 59 രൂപ ആയിരുന്നത് ഇന്ന് 69.15 രൂപയായി.രൂപയുടെ ഈ ദയനീയ പതനം ദേശീയ സമ്പദ്ഘടനയുടെ തകർച്ചയുടെ പ്രത്യക്ഷ ലക്ഷണമാണ്.

വ്യാവസായിക മേഖല

2019 ജനുവരിയിൽ 1.7 ശതമാനമാണ് വളർച്ചാ നിരക്ക്. ഇത് 2018 ജനുവരിയിൽ 7 ശതമാനമായിരുന്നു. 5.3 ശതമാനത്തിന്റെ ഇടിവാണ് ഒരൊറ്റ വർഷം കൊണ്ട് ഉണ്ടായത്. വ്യാവസായിക വളർച്ച 1994 മുതൽ Oct 2018 വരെ ശരാശരി 6.38 ശതമാനമായിരുന്നു; അത് നവംബർ 2006 ൽ 19.9 ശതമാനമായിരുന്നു. വൻ ആഘോഷമാക്കപെട്ട വിദേശ നിക്ഷേപ പങ്കാളിത്തം 22.97 ബില്യൺ ഡോളർ ഓട്ടോമൊബൈൽ, വൈദ്യുതി, ഔഷധം, രാസ , ലോഹ മേഖലകളിൽ 14.66 ശതമാനം മാത്രമാണ്. എന്നാൽ, മറുവശത്ത് ബാങ്കിംഗ്, BPO, നിർമ്മാണം, ടെലികോം, കമ്പ്യുട്ടർ സോഫ്റ്റ് വെയർ, ഹാർഡ് വെയർ തുടങ്ങിയ വ്യാവസായിക ഇതര മേഖലകളിൽ 72.64 ബില്യൺ അതായത് 46.37 ശതമാനം വർദ്ധനവ്. ട്രേഡ് ഡാറ്റ വ്യക്തമാക്കുന്നത് "ഇൻഡ്യ ചൈനയെ വെല്ലുവിളിച്ചു കൊണ്ടു് ഒരു ലോക വ്യാവസായിക കേന്ദ്രമാവുമെന്ന" സ്വപ്നം ഒരു വിദൂര വിലാപം മാത്രമാണെന്നാണ്.

സ്ഥിതിവിവരകണക്കുകൾ സൂചിപ്പിക്കുന്നത് ആഭ്യന്തര ഉൽപാദന രംഗത്തെ പ്രത്യക്ഷ പരാജയമാണ്. 8 ശതമാനം GDPവളർച്ച വേണമെങ്കിൽ വ്യാവസായിക മേഖലയിൽ രണ്ടക്ക വളർച്ച നിരക്ക് സാധ്യമാകണം.5.8 ശതമാനം വളർച്ച നിരക്ക് സൂചിപ്പിക്കുന്നത് ഗൗരവതരമായ മാന്ദ്യമാണ്. വ്യാവസായിക ഉൽപാദന സൂചിക IIP 11 2. 2 ൽ നിന്നും 138.6ലേക്ക് അതായത് കേവലം 5.4 ശതമാനം വാർഷിക വളർച്ച.

" മെയ്ക്ക് ഇൻ ഇൻഡ്യ" പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ ഉൽപാദന മേഖലകളും FDI (വിദേശ നിക്ഷേപം ) യ്ക്കായി തുറന്നു കൊടുത്തു. പ്രതിരോധം പോലുള്ള മേഖലകളും യാതൊരു വിവേചനവുമില്ലാതെ FDI യ്ക്ക് തുറന്നു കൊടുത്തു. ഇൻഡ്യൻ സംരംഭങ്ങളിൽ വിദേശ നിക്ഷേപ വിഹിതം വർദ്ധിപ്പിച്ച് അത് കയ്യടക്കുന്ന 1991 ൽ നിയോലിബറൽ നയങ്ങളുടെ ഭാഗമായി ആരംഭിച്ച, ബ്രൗൺ ഫീൽഡ് FDI ഇന്നും തുടരുന്നു. ഫ്ലിപ്കാർട്ടിനെ നെ കോർപ്പറേറ്റ് ഭീമൻ വാൾമാർട്ട് കയ്യടക്കിയത് അതിന്റെ തെളിവാണ്. അത്തരം ബ്രൗൺ ഫീൽഡ് FDI ഒരിക്കലും വ്യാവസായിക മേഖലയിൽ പുതുതായി ഒന്നും ചെയ്തിട്ടില്ല. പകരം അത് വ്യാവസായിക മേഖലയിലെ നിക്ഷേപ അവസരങ്ങൾ ഇല്ലാതാക്കി. ഇൻഡ്യയിലെ ബിസിനസ്സുകൾ ഏറ്റെടുക്കുവാനുള്ള അവസരങ്ങൾ വാഗ്ദാനം ചെയ്യപെടുന്നതിനാൽ ഒരു ബഹുരാഷ്ട്ര കുത്തകയും ഇന്ത്യൻ കമ്പനികളും പുതിയ യൂണിറ്റുകളിൽ നിക്ഷേപിക്കുന്നില്ല. റിസർവ് ബാങ്കിന്റെ ഡാറ്റ പ്രകാരം ബാങ്കുകളിൽ നിന്നുള്ള ക്രെഡിറ്റ് വർദ്ധന 2018ൽ മുൻ വർഷത്തേതിൽ നിന്നും കേവലം അഞ്ചു ശതമാനം മാത്രമാണ്. ഇത് കഴിഞ്ഞ 60 വർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിലയാണ്. 2010-11 ലെ ആദ്യ പാദത്തിലെ ക്രെഡിറ്റ് വർദ്ധന 18.3 ശതമാനമായിരുന്നത് 2015-2016ലെ ആദ്യ പാദത്തിൽ 9.2 ശതമാനമായും 2017-18 ൽ 5.9 ശതമാനമായും താഴ്ന്നു. ഇത് വ്യാവസായിക മേഖലയിലെ തുടർ പതനത്തിന്റെ സൂചനയാണ്.

നോട്ടു നിരോധനവും GST യും 

മോഡിയുടെ തുഗ്‌ളക്ക് മോഡൽ നോട്ടു നിരോധനത്തിന്റെ ഭാഗമായി 86 ശതമാനം നോട്ടുകൾ 2016 നവംബറിലെ ഒറ്റ രാത്രി കൊണ്ടു് വിലയില്ലാതാക്കപ്പെട്ടു. ആയിരകണക്കിന് ചെറുകിട സംരഭങ്ങൾ തകർന്നു. ലക്ഷങ്ങളുടെ തൊഴിൽ ഇല്ലാതായി. പൊതു സാമ്പത്തിക ഡാറ്റ ഈ തകർച്ചയുടെ യഥർത്ഥ ചിത്രം ലഭ്യമാക്കുന്നില്ല. നോട്ട് നിരോധനം നൂറ് പേരിലധികം പൗരന്മാരുടെ ജീവൻ അപഹരിച്ചു. GDP രണ്ടു ശതമാനം ഇടിഞ്ഞു. 2017 മൃഗവ്യാപാര നിയമങ്ങളെ സംബന്ധിച്ച വിജ്ഞാപനം കന്നുകാലി വളർത്തൽ രംഗത്ത് ഉണ്ടാക്കിയ പ്രതിസന്ധിയുടെ പ്രത്യാഘാതം ഇൻഡ്യൻ ഗ്രാമങ്ങളിലെ മുസ്ലിം ദളിത് വിഭാഗങ്ങളിൽ ഭീകരമായിരുന്നു. ഗോസംരക്ഷണ സംഘങ്ങളുടെ ന്യൂനപക്ഷ കൊലപാതകങ്ങളും ഭീകരാക്രമണങ്ങളും കൂടി. തുടർന്നു വന്ന GST ഫെഡറലിസത്തിനു നേരെയുള്ള വിനാശകരമായ ഒരു ഷോക്ക് തന്നെയാവുകയും സംസ്ഥാനങ്ങളുടെ നികുതി അവകാശങ്ങളെ വെട്ടിച്ചുരുക്കുകയും അതിലൂടെ അവയുടെ വികസന പദ്ധതികളെ തന്നെ തുരങ്കം വയ്ക്കുകയും ചെയ്തു .


കിട്ടാകടം മൂലമുള്ള ബാങ്കിംഗ് തകർച്ച

ബാങ്കുകളുടെ കിട്ടാക്കടങ്ങളെ സംബന്ധിച്ച വിശദ വിവരങ്ങൾ വ്യക്തമാക്കുന്നത് ഇത് സാധാരണ ജനങ്ങൾക്ക് ഒരു ദുർഘടമലകയറ്റമാന്നെന്നാണ്. RBI ഡേറ്റാ പ്രകാരം NPA [കിട്ടാക്കടം] മാർച്ച് 2013 ബാങ്കുലോണുകളുടെ 3. 4 ശതമാനം ആയിരുന്നുവെങ്കിൽ 2015 മാർച്ചിൽ 4.7 ശതമാനമായും മാർച്ച് 2017ൽ 9.9 ശതമാനമായും വർദ്ധിച്ചു. ആകെ കിട്ടാക്കടം 10 ലക്ഷം കോടിയാണിന്ന്. 

പാർലമെന്റിൽ സർക്കാർ അവതരിപ്പിച്ച RBI യുടെ കണക്കു പ്രകാരം 2.5 ലക്ഷം കോടി രൂപ ബാങ്കുകൾ എഴുതി തള്ളി. അതിൽ ഭുരിപക്ഷ തുകയും വ്യവസായ സ്ഥാപനങ്ങളുടേതാണ്. ഈ തുകയിൽ 61.4 കോടി 2012-13, 2013-14 U PA സർക്കാരിന്റെ കാലത്താണ്. മോഡി സർക്കാരിന്റെ ആദ്യ മൂന്നു വർഷങ്ങളിൽ 2014-15 മുതൽ 2016-17 വരെ എഴുതി തള്ളിയത് 1,88,286 കോടി രൂപയാണ്. ഇത് വർഷം പ്രതി ഉയർത്തി. 2014-15 ൽ '49,018 കോടി രൂപയിൽ നിന്നും 2015-16 ൽ 57,585 കോടി, 2016-17ൽ 81,683 കോടി രൂപ.SBI യുടെ ഒക്ടോ 2017 മുതൽ മാർച്ച് 2018 കാലയളവിലെ നഷ്ടം 10,000 കോടി രൂപയ്ക്ക് മുകളിലാണ്. പഞ്ചാബ് നാഷനൽ ബാങ്ക് ജനുവരി 2018 - മാർച്ച് 2018 വരെ രേഖപെടുത്തിയ നഷ്ടം 130,000 കോടി രൂപയാണ്. ഈ രണ്ടു പൊതുമേഖല ബാങ്കുകളുടെയും അർദ്ധവാർഷിക കാലയളവിലെ നഷ്ടം 20,000 കോടി രൂപയ്ക്ക് മേലാണ്.

ധനകാര്യമന്ത്രി അരുൺ ജയ്റ്റലി ഈ വൻ പ്രതിസന്ധിയ്ക്കു കഴിഞ്ഞ UPA സർക്കാരിനെ കുറ്റപെടുത്തുന്നു. ഇത് ഭാഗി ഗമായി ശരിയായിരിക്കുമ്പോഴും അദ്ദേഹത്തിന്റെ സർക്കാർ യാതൊരു ഫലപ്രദമായ നടപടിയും തിരിച്ചടവിൽ വീഴ്ച്ച വരുത്തിയവർക്കെതിരെ കൈക്കൊള്ളാതിരിക്കുകയും പകരം കോർപ്പറേറ്റുകളെ ലോൺ പുനർവായ്പ ചെയ്തു നൽകി. പ്രത്യേകിച്ച് വ്യക്തമായ സാമ്പത്തിക നീതികരണം ഇല്ലാതെ കോർപ്പറേറ്റുകളെ സഹായിച്ചതിന്റെ കാരണങ്ങൾ വിശദീകരിക്കുവാൻ അദ്ദേഹത്തിനു സാധിക്കുന്നില്ല. ചില കോർപ്പറേറ്റുകൾക്ക് സർക്കാർ അനുകൂല നിലപാട് കൈ കൊണ്ടു. ഉദാഹരണത്തിന്, മോഡിയുടെ സുഹൃത്തായ അദാനി നിയന്ത്രിക്കുന്ന രണ്ടു വൈദ്യുത കമ്പനികൾക്ക് 15,000 കോടി രൂപയുടെ പുനർ വായ്പ പൊതുമേഖല ബാങ്കുകളിൽ നിന്നും നൽകി. അദാനി വീഴ്ച്ച വരുത്തിയ ലോണുകൾ പുതിയ വായ്പ നൽകി പുതുക്കി. കൂടാതെ വായ്പ തിരിച്ചടവ് കാലാവധി പത്തു വർഷത്തേക്ക് നീട്ടി. അതുപോലെ തന്നെ മുകേഷ് അംബാനി നിയന്ത്രിക്കുന്ന റിലയൻസ് ഗ്യാസ് ട്രാൻസ്പോർട് (RGTIL) ന് 4500 കോടി രൂപയുടെ പുനർ വായ്പയും തിരിച്ചടവ് കാലയളവ് പത്തു വർഷത്തോളവും നീട്ടികൊടുക്കുകയും ചെയ്തു.

ഈ കിട്ടാക്കടം രണ്ടു തരത്തിൽ ജനങ്ങളെ ബാധിക്കും. ബാങ്കുകൾ അവയുടെ വലിയഭാഗം ലോണുകൾ എഴുതിതള്ളുകയാണെന്ന് കരുതുകയാണെങ്കിൽ അവയ്ക്ക് നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശനിരക്ക് കുറക്കേണ്ടിവരുകയും ഭവനവായ്പ പോലെയുള്ള വായ്പയുടെ പലിശനിരക്ക് കൂട്ടേണ്ടി വരുകയും ചെയ്യും. രണ്ടാമതായി പൊതുമേഖലാ ബാങ്കുകൾ കിട്ടാക്കടം മൂലം സമർദ്ദത്തിലാകുമ്പോൾ സർക്കാർ പുതിയതായി മൂലധനം നൽകി നിലനിർത്തേണ്ടി വരും. തിരിച്ചടവിൽ വീഴ്ചവരുത്തിയ വൻ കോർപ്പറേറ്റുകളിൽ നിന്നും ഈടാക്കാൻ യാതൊരു ശ്രമവും നടത്താത്തതിനാൽ, ഈ പുനർ മൂലധനവൽക്കരണം ഫലത്തിൽ കോർപ്പറേറ്റ് സംരക്ഷണത്തിന് വേണ്ടിയായി മാറുന്നു. ചുരുക്കത്തിൽ, പൊതുജന സമ്പത്ത് ഉപയോഗിച്ച് വൻ വീഴ്ച്ച വരുത്തിയ കോർപ്പറേറ്റുകളെ സംരക്ഷിക്കുന്നു.

മറ്റൊരു അപകടകരമായ നീക്കം FRDIബില്ലാണ്. ഈ ബില്ലിലൂടെ ബാങ്ക് ഇടപാടുകളുടെ അപായ സാധ്യത നിയമപരമായി നിക്ഷേപകന് മേൽ വരുന്ന അവസ്ഥയുണ്ടാകുന്നു. ബാങ്കിന് തകർച്ച വരുമ്പോൾ സാധാരണക്കാരുടെ നിക്ഷേപം ആ പ്രതിസന്ധി മറികടക്കാൻ ഉപയോഗിക്കാം. ഇത് ഉത്തരവാദിത്ത പൂർവ്വമായ ഒരു റിപ്പബ്ലിക്കിന്റെ ബാങ്കിഗ് സമ്പ്രദായത്തിൽ നിന്നുള്ള അടിസ്ഥാന വ്യതിചലനമാണ്.

ഈ സാമ്പത്തിക നയങ്ങളാണ് ബാങ്കിഗ് മേഖലയെ തന്നെ അപകടാവസ്ഥയിലാക്കിയിരിക്കുന്നത് എന്ന് വ്യക്തമാണ്. ഈ നയങ്ങൾ നടപ്പിലാക്കുന്നതിലേക്കായി മോഡി സർക്കാർ ഇൻഡ്യൻ ഭരണഘടനയിൽ വിളംബരം ചെയ്യുന്ന സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ സർക്കാരിന്റെ ഉത്തരവാദിത്തങ്ങൾ പിച്ചിചീന്തുകയാണ്.

വിദേശ നയത്തിൽ നിന്നുള്ള വ്യതിചലനം: 

അമേരിക്ക - സിയോണിസ്റ്റ് തന്ത്രത്തിന് കീഴടങ്ങൽ.

മോദി സർക്കാർ കഴിഞ്ഞ നാലുവർഷത്തെ തുടർനടപടികളിലൂടെ ഇന്ത്യ ദീർഘകാലമായി മുറുകെ പിടിച്ചിരുന്ന ചേരിചേരാ നയത്തിൽ നിന്നും വ്യതിചലിച്ചുകൊണ്ട് അമേരിക്കയുടെ ഏഷ്യൻ മേഖലയിലെ തന്ത്രപരമായ നീക്കങ്ങൾക്ക് കീഴടങ്ങിക്കൊണ്ട് അമേരിക്കൻ സാമ്രാജ്യത്വ നയങ്ങളുടെ സേവകരായി മാറി. ഇന്ന് അമേരിയ്ക്കക്കും ഇസ്രായേലിനും പരിപൂർണ നിയന്ത്രണവും നേട്ടവുമുള്ള ഒരു വാഷിംഗ്ടൺ - ടെൽ അവീവ് കൂട്ടുകെട്ട് അന്താരാഷ്ട്ര തലത്തിൽ ഉരുത്തിരിഞ്ഞു വരികയാണ്. അമേരിക്കയും സിയോണിസ്റ്റ് ഇസ്രയേലും ഒരു യുദ്ധാന്തരീക്ഷം സൃഷ്ടിക്കുന്നതിനു വേണ്ടി ഇന്ത്യയെ അയൽ രാജ്യങ്ങളുമായി അനാവശ്യ ശത്രുതയിലേക്ക് തള്ളിവിടുന്നതിന് ഈ സാഹചര്യം ഉപയോഗിക്കുകയാണ്. ഇതിലൂടെ അമേരിക്കയും സഖ്യകക്ഷികളും ഈ മേഖലയുടെ കടിഞ്ഞാൺ തങ്ങളുടെ തന്ത്രപരമായ പദ്ധതികൾ സുഗമമാക്കാൻ ഏറ്റെടുത്തിരിക്കുകയാണ്. വർഷത്തിൽ രണ്ടു നാവികാഭ്യാസങ്ങൾ, ഒന്ന്, അറബികടലിലും മറ്റൊന്ന് ബംഗാൾ ഉൾക്കടലിലുമായി അമേരിക്കൻ നേവിയും സഖ്യകക്ഷികളുമായി ചേർന്നു നടത്തുവാൻ ഇന്ത്യ നിർബന്ധിക്കപ്പെട്ടിരിക്കുന്നു. ഇത് അന്താരാഷ്ട്ര തലത്തിൽ പ്രത്യേകിച്ച് NAM ( ചേരിചേരാ പ്രസ്ഥാനം) ൽ ഇൻഡ്യയുടെ വിലയിടിച്ചിരിക്കുന്നു. ചേരിചേരാ സഖ്യത്തിന്റെ ചരിത്രം പരിശോധിച്ചാൽ നമ്മുടെ രാജ്യത്തിന്റെ പരമാധികാരവും അഭിമാനകരവുമായ ചേരിചേരാ പ്രസ്ഥാനത്തിന്റെയും സമാധാനപരമായ "പഞ്ചശീലതത്വം" എന്നറിയപെടുന്ന സമാധാനപരമായ സഹവർത്തിത്വത്തിന്റെ അഞ്ചു തത്വങ്ങളുടെയും ഉപജ്ഞാതാവ് എന്ന തലത്തിൽ നിന്നുള്ള പതനത്തിന്റെ ആഴം അളക്കാൻ സാധിക്കും.

ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തോടു കൂടി അത് നമ്മുടെ വിദേശനയത്തിന്റെ പ്രമാണമാവുകയും സ്വതന്ത്രരാജ്യമെന്ന നിലയിലുള്ള പരമാധികാരത്തിന്റെ മുഖമുദ്രയാവുകയും ചെയ്തു. ഈ ധീരവും സ്വതന്ത്രവുമായ നിലപാട് ഇന്ത്യയെ സാമ്രാജ്യത്വ കൊളോണിയൽ ഭരണച്ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് ദേശീയ അടിമത്തത്തിൽ നിന്നും മോചനം നേടിയ രാജ്യങ്ങളുടെ നേതൃതലത്തിലെത്തിച്ചു. അടുത്ത 40 വർഷം കാലത്തെ അതിജീവിച്ചു. ഇന്ത്യയുടെ അന്നത്തെ ഇൻഡോനേഷ്യ, ഈജിപ്ത്, യുഗോസ്ലോവിയ എന്നീ രാജ്യങ്ങളുമായി ചേർന്നു കൊണ്ടുള്ള ഈ മഹത്തായ സ്വതന്ത്ര നയത്തിൽ അമേരിക്കയും സഖ്യശക്തികളും തികച്ചും അസ്വസ്ഥരായിരുന്നു. അമേരിക്ക ധൃതഗതിയിൽ 'മനില-പാക്റ്റ്' എന്നറിയപ്പെടുന്ന തെക്കു കിഴക്കനേഷ്യൻ സംയുക്ത പ്രതിരോധ ഉടമ്പടി, ബന്ദുങ്ങ് സമ്മേളനത്തിന് ഒരു വർഷം മുമ്പ് 1954 സെപ്തംബർ - 8 ന് മനിലയിൽ രൂപീകരിച്ച ആസ്ട്രേലിയ, ഫ്രാൻസ്, ന്യൂസിലാന്റ്, പാക്കിസ്ഥാൻ, കിഴക്കൻ പാക്കിസ്ഥാൻ (ഇന്നത്തെ ബഗ്ലാദേശ്) ഫിലിപ്പൈൻസ്, തായ്ലാന്റ് തെക്കൻ വിയറ്റ്നാം, UK, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ പരസ്പരവും കൂട്ടായതുമായ, ട്രൂമാൻ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലുള്ള, പ്രതിരോധ ഉടമ്പടിയുടെ ഭാഗമായി അമേരിക്കൻ മുൻകൈയ്യിൽ രൂപീകൃതമായ പാക്റ്റ് അഥവാ കരാർ ആണ്.

ഇതും സാമ്രാജ്യത്വ പിൻബലത്തിൽ NATO യുടെ തുടർച്ചയായി ഉയർന്നു വന്ന SEATO യും ഒരു വശത്തും മറുവശത്ത് ARC കോൺഫറൻസും ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളുടെ ബന്ദൂങ്ങ് സമ്മേളനവും തമ്മിലുള്ള വ്യക്തമായ അതിർത്തി വിഭജനം സൃഷ്ടിച്ച പ്രക്രിയയാണ് ചേരിചേരാ പ്രസ്ഥാനത്തിന് വഴിയൊരുക്കിയത്. പുത്തൻ കൊളോണിയലിസത്തിനും സാമ്രാജ്യത്യ ആധിപത്യ ശ്രമത്തിനുമെതിരായി ലോകമെങ്ങും ചേരിചേരാ പ്രസ്ഥാനത്തിന് ഒരു പങ്കുണ്ടായിരുന്നു.

ചേരിചേരാ പ്രസ്ഥാനത്തിന്റെ ബാനർ ദശകങ്ങളോളം ഉയർത്തിപ്പിടിക്കാൻ നമ്മുടെ രാജ്യത്തിനു കഴിഞ്ഞു. റാവു സർക്കാരിന്റെ കാലത്തു തന്നെ ഇന്ത്യയുടെ നിലപാട് മാറുവാൻ ആരംഭിച്ചു വെങ്കിലും മോദി-ഭരണം ചേരിചേരാനയം ഉപേക്ഷിച്ചു കൊണ്ട് അമേരിക്കയുടെയും സിയോണിസ്റ്റ് ഇസ്രായേലിന്റെയും മേധാവിത്തം ഏഷ്യയിൽ ഉറപ്പിക്കുന്നതിന് താൽപര്യമുള്ള മറ്റു ശക്തികളുടെയും രാഷ്ട്രിയ സൈനിക ലക്ഷ്യങ്ങളുടെ ഭാഗമായി മാറി. ചേരിചേരാ പ്രസ്ഥാനത്തിന്റെ ചരിത്രപരമായ ആഴം പരിഗണിക്കുമ്പോൾ പതിനേഴാം NAM സമ്മേളനത്തിൽ നമ്മുടെ പ്രധാനമന്ത്രിയുടെ നേതൃപരമായ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെടേണ്ടതായ ദുഃസൂചനയാണ്. മോദി സർക്കാരിന്റെ കഴിഞ്ഞ നാലു വർഷത്തെ പ്രവർത്തനങ്ങൾ വിദേശനയത്തിൽ വരുത്തിയ മാറ്റം അന്താരാഷ്ട്ര തലത്തിൽ വാഷിംഗ്ടൺ-ടെൽ അവീവ് - ന്യൂ ഡെൽഹി അച്ചുതണ്ട് ഫലത്തിൽ യാദാർത്ഥ്യമാക്കിയിരിക്കുകയാണ്. ഇസ്രായേൽ പാലസ്തീന് സ്വതന്ത്രസ്റ്റേറ്റ് അവകാശം നൽകാതിരിക്കുകയും പാലസ്തീനിന്റെ ഭൂ പ്രദേശങ്ങളിൽ കടന്നാക്രമണം നടത്തുകയും ചെയ്യുന്നുവെന്ന യാദാർത്ഥ്യം അറിയാമെങ്കിൽ പോലും ഇസ്രായേലിന്റെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരായുള്ള UNപ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്യാതെ മാറി നിൽക്കുകയാണ് മോദി സർക്കാർ ചെയ്തത്. മറുവശത്ത് ഇന്ത്യൻ ഖജനാവിൽ നിന്നും വൻ തുക ഇസ്രായേലിന് കൈമാറാൻ തക്കതായ ഈ നയംമാറ്റം സിയോണിസ്റ്റ് ഇസ്രായേലിന് ഇന്ത്യയുമായുള്ള ആയുധക്കച്ചവടത്തിലൂടെ വൻ സാമ്പത്തിക നേട്ടമുണ്ടാക്കി. 2017ൽ ഇസ്രായേലിന്റെ ആയുധ കയറ്റുമതിയിൽ 9.2 ബില്യൺ ഡോളർ കോൺട്രാക്റ്റുകളിലൂടെ 41 ശതമാനം വർദ്ധനവുണ്ടായി. ഇസ്രായേലിന്റെ ആയുധക്കച്ചവടത്തിന്റെ 58 ശതമാനവും ഏഷ്യ പസഫിക്ക് ഭാഗത്തായിരുന്നു. അതിൽ സിംഹഭാഗമായ ഏതാണ്ട് 715 മില്യൺ ഡോളർ ഇന്ത്യയുമായിട്ടായിരുന്നു. 17000 കോടി രൂപയുടെ ഇന്ത്യൻ കരസേനയ്ക്കു വേണ്ടിയുള്ള പങ്കാളിത്ത മധ്യ ദൂര മിസൈൽ [MR - SAM) നിർമ്മാണ ഉടമ്പടി ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഇസ്രായേലുമായുള്ള ആയുധവ്യാപാരത്തിന്റെ പ്രതിഫലനമാണ്. ഈ പ്രോജക്ട് DRDO (Defence rease archand development organisation) ഉം IAI [Israel air craft INDUടTRY) ഉം സംയുക്തമായാണ് നടപ്പാക്കുക. ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി എന്ന നിലയിലുള്ള മോദിയുടെ സന്ദർശനത്തിനു തൊട്ടുപിന്നാലെയാണ് ഈ ഉടമ്പടി അംഗീകരിക്കപെടുന്നത്. ഇത് വെനിസ്വല NAM സമ്മേളനത്തിലെ മോദിയുടെ അസാന്നിദ്ധ്യവുമായി കൂട്ടി വായിക്കേണ്ടതാണ്.

വർഗീയ ധ്രുവീകരണം

ഈ നാല് വർഷങ്ങളിൽ ആസുത്രിതമായി ഗോരക്ഷ സംഘം, കൂലിക്കൊലയാളി സംഘങ്ങൾ, മതഭ്രാന്തൻ ആൾക്കൂട്ടങ്ങൾ തുടങ്ങിയവയിലൂടെ സംഘപരിവാർ ഇന്ത്യയിൽ വർഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടി. ഈ വഞ്ചനാപരമായ അതിക്രമങ്ങൾ തടയുവാൻ ഫലപ്രദമായ ഒരു നടപടിയും മോദി-സർക്കാർ കൈക്കൊണ്ടില്ല.

അഴിമതി രാജ്

അദാനി വൈദ്യുതി അഴിമതിയിൽ നിന്നു തുടങ്ങി റാഫേൽ ഇടപാട് അഴിമതി വരെ നീളുന്ന അഴിമതിയുടെ തീവ്ര ചിത്രമാണ് മോഡി രാജ്. ഈ ഭരണം നീരവ് മോഡിയെ പോലുള്ള ചങ്ങാത്ത മുതലാളികൾക്കും, ബിസിനസ് തട്ടിപ്പുകാർക്കും പഞ്ചാബ് നാഷനൽ ബാങ്ക് പോലെയുള്ള ബാങ്കുകൾകൊള്ളയടിക്കുവാൻ വേണ്ട സംരക്ഷണം നൽകിയ മോദി-ക്ലാസ് അഴിമതിയുടെ സമാനതകളില്ലാത്ത ഉദാഹരണമാണ് 'റാഫേൽ അഴിമതി'. റാഫേൽ ഉടമ്പടിയുടെ പരിശോധന ഇന്ത്യയുടെ ചരിത്രത്തിൽ ദർശിച്ചിട്ടില്ലാത്ത മോദിരാജിന്റെ രാക്ഷസീയ അഴിമതി വെളിച്ചത്ത് കൊണ്ടുവരികയാണ്. ഫ്രഞ്ചുകമ്പനിയായ ഡസോൾട്ട് ഏവിയേഷൻ ൽ നിന്നും 18 നിർമ്മിത ജെറ്റുകളും 108 ഭാഗിക നിർമ്മിത ജെറ്റുകളും ഇൻഡ്യയിലെ പൊതുമേഖലHAL ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ബാംഗ്ലൂരിൽ പൂർത്തികരിക്കുകയും ചെയ്യാവുന്ന തരത്തിലായിരുന്നു ആദ്യ ഉടമ്പടിയുടെ രൂപം. എന്നാൽ മോദി സർക്കാർ 126 റാഫേൽ വാങ്ങുക എന്നുള്ള UPA സർക്കാരിന്റെ തീരുമാനത്തിൽ നിന്നും ഇരട്ട എൻജിൻ വിമാനങ്ങൾ വാങ്ങുന്നത് കൂടുതൽ ചെലവു വരുന്നതാണെന്ന് പറഞ്ഞുെകാണ്ട് പിൻവാങ്ങി. പിന്നീട് ഇന്ത്യൻ വ്യോമസേനയുടെ നവീകരണത്തിന്റെ അടിയന്തര ആവശ്യകത സൂചിപ്പിച്ചു കൊണ്ട് മോഡി ഇടപെടുകയും സങ്കേതിക വിദ്യ കൈമാറി ഇൻഡ്യയിൽ നിർമ്മിക്കുന്നതിനു ശ്രമിക്കുന്നതിനു പകരം 58,000 കോടി രൂപ അല്ലെങ്കിൽ 7.8 ബില്യൺ യുറോയ്ക്ക് 36 പരിപൂർണ നിർമ്മിത വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചു. ഇൻഡ്യയും ഫ്രാൻസും 36 റാഫൽ യുദ്ധവിമാനങ്ങൾ 2016 സെപ്തംബർ 23 ന് വാങ്ങൽ ഉടമ്പടിയിൽ ഒരു വച്ചു.മുൻ ഉടമ്പടി പ്രകാരം ഒരു വിമാനത്തിന് 570 കോടി രൂപ ആകുമായിരുന്നുവെങ്കിൽ പുതിയ ഉടമ്പടി പ്രകാരം 1670 കോടി രൂപയാകും. മറ്റൊരു സവിശേഷത ഈ ഉടമ്പടിയിലൂടെ പൊതുമേഖലാ സ്ഥാപനമായ HAL (ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ്) പുറത്തും അനിൽ അംബാനിയുടെ കമ്പനി ഇടനിലക്കാരനുമായി. സുപ്രിം കോടതിയൽ സർക്കാർ സമർപ്പിച്ചിരിക്കുന്ന വസ്തുത പ്രകാരം ഈ ഉടമ്പടിയുടെ ഉറപ്പിനെ സംബന്ധിച്ച് ഫ്രഞ്ചു സർക്കാരിന്റെ യാതൊരു വിധ ആധികാരികമായ ഗ്യാരണ്ടിയുമില്ലായെന്നാണ്. ഇന്ത്യൻ എയർഫോഴ്സിനു വേണ്ടി തേജസ് യുദ്ധവിമാനമടക്കം നിർമ്മിച്ച HAL ന്റെ ഈ മേഖലയിലെ വൈദഗ്ദ്ധ്യവും പരിചയവും പരിഗണിക്കാതെ യാതൊരു മുൻപരിചയവുമില്ലാത്ത റിലയൻസ് ഡിഫൻസിന് പുനർനിക്ഷേപ പങ്കാളിയാക്കിയതു വഴി 3.9 ബില്യൺ യുറോ അമ്പാനിയുടെ കമ്പനിക്ക് ദാനമായി ലഭിയ്ക്കുകയാണ്. ഇത് HAL ന് വൻ നഷ്ടം സൃഷ്ടിക്കും. ഇത്തരം ഇടനില (OFFSET) സംവിധാനം ഇൻഡ്യൻ കമ്പനികൾക്ക് ഈ മേഖലയിൽ ലോക നിലവാരത്തിനനുസരിച്ചുള്ള സാങ്കേതികവിദ്യ നേടിയെടുക്കുന്നത് സുഗമമാക്കനതിനു വേണ്ടിയാണ് എന്നാണെങ്കിൽ, റാഫേൽ പുനർനിക്ഷേപ ഉടമ്പടിയിൽ ഇന്ത്യയ്ക്ക് യാതൊരു നിർമ്മാണ പങ്കാളിത്തവുമില്ല. ഈ ഉടമ്പടി ഒപ്പിട്ട് മൂന്നു വർഷം കഴിഞ്ഞു മാത്രമെ ബാധകമാവുകയുള്ളൂവെന്നുള്ളത് കൊണ്ട് ഫ്രഞ്ചുകമ്പനി ഈ വിഹിതം ഒക്ടോബർ 2019 മുതൽ മാത്രമെ നൽകുകയുള്ളൂ. ഈ OFFSET ക്ലോസ് പ്രകാരം സാങ്കേതിക അർത്ഥത്തിൽ ഈ ഉടമ്പടി ഇന്ന് അംഗീകരിച്ചിട്ടില്ല എന്നും ആയതിനാൽ, ഇന്ത്യൻ പങ്കാളിയെ സംബന്ധിച്ച് ഡാസോട്ട് ഏവിയേഷന് പ്രതിരോധ വകുപ്പിന്റെ അംഗീകാരം അന്ന് ലഭിക്കേണ്ടതുണ്ടെന്നും സർക്കാരിന് വാദിക്കാം. എന്നാൽ പ്രായോഗികതലത്തിൽ അതിന് യാതൊരു സാംഗത്യവുമില്ല. ഇന്ത്യയിലെ 'ഡസോട്ട് റിലയൻസ് ഏവിയേഷൻ എന്ന പങ്കാളിത്ത സ്ഥാപനത്തിന് ഫ്രഞ്ചു സർക്കാരിന്റെയും ഇന്ത്യൻ സർക്കാരിന്റെയും പരിപൂർണ പിന്തുണ ഇപ്പോഴേ ഉണ്ട്. ഇത് മോഡിയും അദ്ദേഹത്തിന്റെ പ്രിയ സുഹൃത്തായ അംബാനിയും തമ്മിലുള്ള ഒളിച്ചുകളി മാത്രമാണ്. മുൻ ഫ്രഞ്ചു പ്രസിഡന്റ് കുറ്റസമ്മതം നടത്തിയതു പോലെ ഫ്രഞ്ചു സർക്കാരിന് ഒരു പേരും ശുപാർശ ചെയ്യാനില്ലായിരുന്നു. അനിൽ അംബാനിയെ തെരഞ്ഞെടുത്തത് ആരെന്ന് അതിൽ നിന്നും വ്യക്തമാണ്.

DASSAULT RAFAEL ഉടമ്പടി ഈ സർക്കാരിന്റെ തലപ്പത്തിരിക്കുന്ന പണാപഹരണ രാജാക്കന്മാർക്കും പിന്നിൽ മറഞ്ഞിരിക്കുന്ന ചങ്ങാത്ത ബിസിനസ് വർഗത്തിനും വൻ നേട്ടമാണ്. വർത്തമാനകാലം കർഷക ആത്മഹത്യകളുടെയും ആഴമേറുന്ന കാർഷിക പ്രതിസന്ധിയുടെയും ഇരുണ്ട ഭൂമികയിൽ ആഗോള പണമൂലധന കരിം ഭൂതങ്ങളുടെയും അവയുടെ ആഭ്യന്തര കങ്കാണിമാരുടെയും ക്രൂരവും വിഭവസമൃദ്ധവുമായ ആഘോഷത്തിന്റേതാണ്.

അതിന്റെ മറ്റൊരു ഉദാഹരണമായ ഇത് HAL പോലുള്ള പൊതുമേഖലകളെ നശിപ്പിക്കുന്ന, അതിന്റെ അവശിഷ്ടങ്ങൾ പോലും തിന്നു തീർക്കുന്ന, നടപടികളാണ്. ആയിരകണക്കിനു കോടികളുടെ മണിമാളികകൾക്കും, പ്രതിമ കൾക്കും റിപബ്ലിക്കിനെ അപനിർമ്മിക്കുന്ന, കർഷകരെയും തൊഴിലാളി വർഗത്തേയും പാപ്പരീകരിക്കുന്ന, വർഗീയ-ജാതിവിദ്വേഷം വ്യാപിപ്പിക്കുന്ന, ഭരണഘടനയേയും പാർലമെന്റിനേയും, ഭരണഘടന സ്ഥാപനങ്ങളെയും തള്ളിക്കളയുന്ന, എല്ലാറ്റിനുമുപരി, സാമ്രാജ്യത്വത്തോടും അതിന്റെ വേട്ടനായ്ക്കളോടും കുറ്റകരമായി കൂട്ടുകൂടുന്ന അവസ്ഥയിൽ നിന്നും ജനശ്രദ്ധയെ തിരിച്ചുവിടാൻ ആവില്ല തന്നെ.

സംഘപരിവാർ അതിന്റെ നീരാളിക്കൈകൾ വ്യാപിപ്പിച്ച് വർഗീയ ഫാഷിസത്തിന്റെ ഭിന്നിപ്പിക്കൽ വിഷം തുപ്പിക്കൊണ്ട് സാമ്രാജ്യത്വ ആഗോളവൽക്കരണത്തെ സേവിക്കട്ടെ. ജനങ്ങൾ, തൊഴിലാളികൾ, കർഷകർ, വ്യത്യസ്ത ചൂഷിത ജനവിഭാഗങ്ങൾ, മതേതര ജനാധിപത്യശക്തികൾ അക്രമോത്സകതയുടെ ഈ നശീകരണ ആഘോഷത്തെ അനുവദിക്കുകയില്ല.

പൊതുപണിമുടക്കിന്റെ, കർഷകമാർച്ചിന്റെ, രൂപത്തിൽ ജനത ഉണരുമ്പോൾ ഇടതുപക്ഷ രാഷ്ട്രീയ ശക്തികൾ ഇടതുപക്ഷ ബദലിനായി ഐക്യപെട്ടുകൊണ്ട്, സാധ്യമായ എല്ലാ പുരോഗമന ശക്തികളേയും ഏകോപിപ്പിച്ചുകൊണ്ട്, രാജ്യത്തെയും ജനങ്ങളെയും സാമ്രാജ്യത്വ ആഗോളവൽക്കരണ-വർഗീയഫാഷിസ്റ്റ് ചങ്ങലകൾ പൊട്ടിച്ചെറിയുവാൻ നയിക്കേണ്ടതുണ്ട്. 

ആയതിനായി, പാർലമെൻറിനകത്തും തൊഴിലാളി വർഗ്ഗത്തിന്റെയും കർഷകരുടേയും മതേതര ജനാധിപത്യ ശക്തികളുടേയും ശബ്ദവും പ്രാതിനിധ്യവും വർദ്ധിക്കുകയും അതിലൂന്നിക്കൊണ്ട് ബദൽ സംവിധാനം പടുത്തുയർത്തുകയും വേണ്ടത് അവശ്യമായി മാറിയ സാഹചര്യത്തിലാണ് 17-ാം ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നത്. ആയതിനാൽ എല്ലാ പോരാട്ട സാധ്യതകളിലൂടെയും മോദി-രാജിനെ തൂത്തെറിയുക എന്നത് തിരഞ്ഞെടുപ്പ് സമരത്തിൽ മൂർത്തമായി എത്തിച്ചേർന്നിരിക്കുന്നു. 

ഈ ലക്ഷ്യം കൈവരിക്കാനായി താഴെപ്പറയുന്ന ബദൽ നയങ്ങൾ നടപ്പാക്കാനായി മുന്നോട്ടുവയ്ക്കുന്നു:

1) ആസൂത്രണ കമ്മീഷൻ പുന:സ്ഥാപിക്കുകയും 'നിധി ആയോഗ്' പിരിച്ചുവിടുകയും ചെയ്യും,

2) ദീർഘകാല ക്യാപ്പിറ്റൽ ഗെയിൻ ടാക്സ് പുന:സ്ഥാപിക്കുകയും സെക്യൂരിറ്റി കൈമാറ്റ നികുതിയും ധനികർക്കുമേലുള്ള വെൽത്ത് ടാക്സും വർദ്ധിപ്പിക്കുകയും ചെയ്യും,

3) പാരമ്പര്യ സ്വത്തവകാശ നികുതി പുന:സ്ഥാപിക്കും കോർപ്പറേറ്റ് നികുതി വർദ്ധിപ്പിക്കും,

4) ഗുഡ്സ് ആൻറ് സർവീസസ് ടാക്സ് (ജി.എസ്.ടി) റദ്ദാക്കി ഫെഡറൽ നികുതി ഘടനയ്ക്ക് ഇടം നൽകുന്ന രാജ്യത്തിന്റെപരമാധികാര സ്വഭാവമുള്ള നികുതി സമ്പ്രദായം പുന:സ്ഥാപിക്കും; വിൽപ്പന നികുതി പിരിക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശം പുന:സ്ഥാപിക്കും,

5) ഫിനാൻസ് മൂലധനം രാജ്യത്തിനകത്തേക്കും പുറത്തേക്കും യഥേഷ്ടം ഒഴുകുന്നത് നിയന്ത്രിക്കും; പൂർണ്ണ ക്യാപ്പിറ്റൽ എക്കൗണ്ട് കൺവെർട്ടിബിലിറ്റി തടയും,

6) ഫോറിൻ ഇൻസ്റ്റിറ്റ്യൂഷനൽ ഇൻവെസ്റ്റേഴ്സിന്റെ (എഫ്.ഐ.ഐ) സംവിധാനങ്ങൾക്ക് തടയിടും,

7) ഊഹധനവ്യാപാരത്തെ നിരുത്സാഹപ്പെടുത്തും,

8) റിസർവ്വ് ബാങ്ക് ഒഫ് ഇന്ത്യയുടെ സ്വയംഭരണ സ്വഭാവം സംരക്ഷിക്കും,

9) വ്യക്തമായ മാർഗ്ഗ നിർദ്ദേശക തത്വങ്ങളോടെ ബാങ്കുകളെ നിയന്ത്രിക്കുന്ന തരത്തിൽ റിസർവ്വ് ബാങ്ക് ഒഫ് ഇന്ത്യയുടെ അധികാരം ശക്തിപ്പെടുത്തും,

10) സ്വകാര്യ മേഖലയിൽ ബാങ്ക് തുടങ്ങാനുള്ള ലൈസൻസ് നൽകുന്ന പ്രക്രിയ നിർത്തലാക്കും,

11) വിദേശ ബാങ്കുകൾ ഇന്ത്യൻ ബാങ്കുകളെ ഏറ്റെടുക്കുന്നത് തടയും,

12) ഇൻഷുറൻസ് മേഖലയിൽ നേരിട്ടുള്ളവിദേശ നിക്ഷേപം തടയും,

13) ഭരണഘടന ഭേദഗതി ചെയ്ത് തൊഴിലിനും ആരോഗ്യ പരിപാലനത്തിനും വിദ്യഭ്യാസത്തിനുമുള്ള അവകാശങ്ങൾ മൗലിക അവകാശങ്ങളാക്കി മാറ്റും,

14) സംയുക്ത ട്രേഡ് യൂണിയൻ സമിതി ആവശ്യപ്പെട്ടതു പോലെ, ജീവിത സൂചികയുമായി ബന്ധപ്പെടുത്തി കാലാകാലങ്ങളിൽ പുതുക്കത്തക്ക തരത്തിൽ മിനിമം വേതനം പ്രതിമാസം 18000/- രൂപയാക്കും,

15) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴിൽ ദിനങ്ങൾ പ്രതിവർഷം 200 ദിവസങ്ങളാക്കി വർദ്ധിപ്പിക്കുകയും വേതനം പ്രതിദിനം 600/- രൂപയാക്കി വർദ്ധിപ്പിക്കുകയും ചെയ്യും,

16) സാർവ്വത്രിക പൊതുവിതരണ സപ്രദായം പുന:സ്ഥാപിക്കും.

17) സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കും,

18) പെട്രോളിയം ഇന്ധന മേഖലയും ഊർജ്ജ മേഖലയും പൂർണ്ണമായി ദേശസാൽക്കരിക്കുകയും പാർലമെന്റിന്റെ മേൽനോട്ടത്തിനു വിധേയമായി വർത്തിക്കുന്ന വില നിയന്ത്രണ സംവിധാനം ഏർപ്പെടുത്തുകയും ചെയ്യും.

19) റെയിൽവേ, പ്രതിരോധ വ്യവസായം, ഉരുക്കു വ്യവസായം, ബി.എസ്.എൻ.എൽ, ബാങ്കുകൾ, ഇൻഷുറൻസ് മേഖല, നിലവിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾ, എന്നിവ പൂർണ്ണമായും സംരക്ഷിക്കുകയും അവയെ ഊർജ്ജ്വസ്വലമാക്കാനുള്ള വികസന പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കുകയും ചെയ്യും,

20) മൈൻസ് ആൻറ് മിനറൽസ് (ഡവലപ്മെൻറ് ആൻറ് റെഗുലേഷൻ) ആക്റ്റ് (1957) എന്ന നിയമത്തിന് 2015 ലും 2016 ലും കൊണ്ടുവന്ന കോർപ്പറേറ്റുകൾക്കനുകൂലമായ ഭേദഗതികൾ റദ്ദാക്കും, കോർപ്പറേറ്റുകൾക്കനുകൂലമായ ഖനന നയം തിരുത്തും, പൊതുമേഖലാ മൈനിങ്ങ് കമ്പനികളെ മേഖലയിലെ കേന്ദ്ര കുത്തക വ്യവസായമാക്കിക്കൊണ്ട് ഖനി മേഖലയെ സർക്കാരിന്റെ ഉത്തരവാധിത്വത്തിലും വരുതിയിലുമാക്കും,

21) തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയുടെ വിൽപ്പന നിർത്തലാക്കുകയും ദേശീയ സ്വത്തുക്കളായ ഇവയെ സംരക്ഷിക്കുന്നതിന് യുക്തമായ നിയമനിർമ്മാണം നടത്തുകയും ചെയ്യും,

22) കാർഷികോത്പ്പാദനത്തിലും അതുമായി പൂരകമായി വർത്തിക്കുന്ന വ്യാവസായികോത്പാദനത്തിലും പൊതുമേഖലാ സ്ഥാപനങ്ങൾ, ഉത്പാദക സഹകരണസംഘങ്ങൾ, വിപണന സഹകരണസംഘങ്ങൾ, ഇതര സാമൂഹ്യ സംയുക്ത ഉത്പാദന രീതികൾ എന്നിവയെ വിവിധ തലങ്ങളിൽ അവയുടെയെല്ലാം കൺസോർഷ്യങ്ങൾ സൃഷ്ടിച്ചു കൊണ്ട്, കയ്യുകയ്യിണക്കി പ്രവർത്തിപ്പിക്കുവാൻ വേണ്ടതായ നയങ്ങൾ രൂപീകരിച്ച് പ്രാവർത്തികമാക്കും,

23) ഉടനടി പരിഹാര നടപടിയെന്ന നിലയിൽ മിനിമം താങ്ങുവില നടപ്പാക്കും, 

24) ഓരോ വർഷവും പ്രഖ്യാപിക്കുന്ന കുത്തക സംഭരണവിലയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യവിളകളുടേയും ഇതര കാർഷികവിളകളുടേയും ദേശീയ കുത്തകസംഭരണ സംവിധാനം സ്ഥാപിച്ച് പ്രവർത്തിപ്പിക്കും,

25) കാർഷിക വിളകളുടെ ഗുണമേന്മാ ഉത്പന്ന വ്യവസായങ്ങൾ, ഇതര ആധുനിക മാന്യു ഫാക്ചറിങ്ങ് ഉത്പന്ന വ്യവസായങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള വനിതാ കോ ഓപ്പറേറ്റിവ് പ്രസ്ഥാനം സ്ഥാപിച്ച് പ്രവർത്തിപ്പിക്കും,

26) ഫിഷറീസ് മന്ത്രാലയം സ്ഥാപിക്കുകയും മത്സ്യബന്ധനം, മത്സ്യസംഭരണം, മത്സ്യസംസ്ക്കരണം, മത്സ്യ ഭക്ഷ്യോത്പന്ന / സീഫുഡ് പ്രോഡക്റ്റ് ഉത്പാദനം ആഭ്യന്തര വിപണന സംവിധാനം കയറ്റുമതി വ്യവസായ സംവിധാനം എന്നിങ്ങനെയുള്ള സംരംഭങ്ങളെല്ലാം സഹകരണ സംഘങ്ങളായി രൂപീകരിച്ച് അവയുടെ സഹകരണ കൺസോർഷ്യം സ്ഥാപിച്ച് കാര്യക്ഷമമായി പ്രവർത്തിപ്പിക്കും,

27) സാമൂഹ്യ നിന്ദ, സാമൂഹ്യ ബഹിഷ്ക്കരണം എന്നീ പിന്തിരിപ്പൻ പ്രവണതകളുടെ വേരറുത്തുകൊണ്ട് ആരോഗ്യകരവും പുരോഗമനകരവുമായ മൃഗസംരക്ഷണ നയം സ്വീകരിക്കും,

28) പാർലമെന്റിന്റെ ഇരുസഭകളിലും സംസ്ഥാന നിയമസഭകളിലും 33% വനിതാസംവരണത്തിനു വേണ്ടതായ നിയമനിർമ്മാണം നടത്തും,

29) സ്ത്രീ പീഢന കേസുകൾ തീർപ്പാക്കാൻ സ്പെഷ്യൽ ട്രിബ്യൂണലുകൾ രൂപീകരിക്കും,

30) ആഭ്യന്തര വകുപ്പിനു കീഴിലുള്ള യൂണിഫോം ധരിച്ച സേനകളിൽ ഉൾപ്പെടെ കേന്ദ്ര സംസ്ഥാനസർവ്വീസുകളിൽ 50% വനിതാ സംവരണം നടപ്പാക്കും,

31) ജുഡീഷ്യറിയിൽ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കാൻ വേണ്ടതായ നയം നടപ്പാക്കും

32) സായുധസേനയിലെ എല്ലാ റാങ്കുകളിലും വനിതകളെ റിക്രൂട്ട് ചെയ്യുന്നതിന് മതിയായ നയം രൂപീകരിച്ച് നടപ്പാക്കും,

33) ട്രാൻസ്ജെന്റേഴ്സിനെ ഉൾപ്പെടുത്തിക്കൊണ്ട് ലിംഗസമത്വം നടപ്പാക്കാനുതകുന്ന മതിയായ നടപടികൾ സ്വീകരിച്ച് നടപ്പാക്കും,

34) പൊതുജനാരോഗ്യ സംരക്ഷണത്തിനായുള്ള സർക്കാർ ചെലവ് ജി.ഡി.പി യുടെ 5 ശതമാനമാക്കുകയും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളെ യോജിപ്പിച്ച് പ്രവർത്തിപ്പിച്ചുകൊണ്ട്, ഗ്രാമീണാരോഗ്യപാലനത്തിന് മുൻഗണന നൽകി, സൗജന്യ ജീവൻ രക്ഷാമരുന്നുകളും ഇതര സർവ്വീസുകളും ലഭ്യമാവുന്ന തരത്തിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ വില്ലേജ് ആശുപത്രികളാക്കി ഉയർത്തുകയും ചെയ്യും,

35) വിദ്യഭ്യാസ മാധ്യമം മാതൃഭാഷയാക്കിക്കൊണ്ടും ഡിജിറ്റൽ സൗകര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടും സ്ക്കൂളുകളും ഉന്നതവിദ്യഭ്യാസ സ്ഥാപനങ്ങളും മേന്മയോടെ നവീകരിച്ച് പൊതുവിദ്യഭ്യാസ വ്യവസ്ഥ മെച്ചപ്പെടുത്തും,

36) ഗ്രാമീണ മേഖലയിൽ തൊഴിലധിഷ്ഠിത ഉന്നത വിദ്യഭ്യാസം വികസിപ്പിക്കുന്നത് ലക്ഷ്യം വച്ചുകൊണ്ടുള്ള പൊതുധനവിനിയോഗം ജി.ഡി.പിയുടെ 6 ശതമാനമാക്കി ഉയർത്തും,

37) വർഗ്ഗീയവൽക്കരണത്തിനും വാണിജ്യവൽക്കരണത്തിനും അന്ത്യം കുറിച്ചു കൊണ്ട് വിദ്യഭ്യാസത്തിന്റെ മതേതര ജനാധിപത്യ സ്വഭാവം ഉറപ്പുവരുത്തുകയും ചെയ്യും,

38) ശിശുകേന്ദ്രീകൃത വിദ്യഭ്യാസത്തിലൂന്നിക്കൊണ്ട് ബോധനസങ്കൽപ്പനവും പാഠ്യപദ്ധതിയും ഉടച്ചുവാർക്കും ,

39) ഓരോ കുടുംബത്തിനും 35 കിലോഗ്രാം ധാന്യങ്ങൾ നൽകുന്ന രീതിയിൽ സാർവ്വത്രിക പൊതുവിതരണ സമ്പ്രദായം നടപ്പാക്കും,

40) ഗ്രാമീണ മേഖലയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ട്, പാർശ്വവൽക്കരിക്കപ്പെട്ട ആദിവാസി ദളിത് ജനതയുടെ പട്ടിണിയും പോഷകാഹാരരാഹിത്യവും പരിഹരിക്കാൻ അവരിലെ സ്ത്രീകളേയും കുട്ടികളേയും സവിശേഷമായി ഉൾപ്പെടുത്തിക്കൊണ്ട്, ജനകീയ ഭക്ഷ്യനയം സ്വീകരിച്ചു നടപ്പാക്കും, 

41) സാമ്രാജ്യത്വ അധിനിവേശം, രാജ്യങ്ങളെ പരസ്പരം പോരടിപ്പിക്കുന്ന പ്രോക്സി യുദ്ധങ്ങൾ, കയ്യേറ്റനയം, വംശീയത, അധിനിവേശിത പലസ്തീനിൽ സയണിസ്റ്റ് ഇസ്രായേൽ നടത്തുന്നതു പോലുള്ള വർണ്ണവംശവെറിയൻ അപ്പാർഥീഡ് രൂപങ്ങൾ, എന്നിവയ്ക്കെതിരെ ഉറച്ചനിലപാട് എടുത്തു കൊണ്ട്, അമേരിക്കൻ , സയണിസ്റ്റ് ഇസ്രായേലി സേനകളുമായുള്ള സംയുക്ത സൈനീകസഖ്യങ്ങൾ ഉൾപ്പെടെ അന്താരാഷ്ട്ര സൈനികസഖ്യങ്ങളിൽ നിന്ന് അകന്നു നിന്നു കൊണ്ട്, അയൽ രാജ്യങ്ങളുമായി അതിർത്തിയുൾപ്പെടെയുള്ള വിഷയങ്ങൾ പരസ്പര ചർച്ചയിലൂടെ പരിഹരിക്കുന്നതിനും ആരോഗ്യകരമായ ബന്ധം ഊട്ടിയുറപ്പിക്കാനുതകുന്നതിനും തക്കതായ തരത്തിൽ , ചേരിചേരായ്മയിലും പഞ്ചശീല തത്വങ്ങളിലും ഊന്നിക്കൊണ്ടുള്ള, വിദേശനയം നിലനിർത്തും,

42) ദേശീയസുരക്ഷ സംരക്ഷിക്കാൻ ഉതകുന്നതും, സാർവ്വദേശീയ സാഹോദര്യവും സമാധാനവും ബഹുമാനപൂർവ്വം വിളിച്ചോതിക്കൊണ്ട് അതിനായി യത്നിക്കുന്നതുമായ, പരമാധികാര സ്വഭാവത്തോടുകൂടിയ പ്രതിരോധനയം പരിരക്ഷിക്കും,

43) അമേരിക്കൻ മിലിട്ടറി ഇൻഡസ്ട്രിയൽ കോംപ്ലക്സിന്റേയും സയണിസ്റ്റ് ഇസ്രായേലിന്റെ ആയുധ വ്യവസായത്തിന്റേയും ആയുധക്കച്ചവടത്തിന്റേയും ശക്തികൾ തുളച്ച് കയറാൻ തുനിയുന്നതടക്കമുള്ള അന്താരാഷ്ട്ര ഫിനാൻസ് മൂലധനത്തിന്റെ ശത്രുതാപരമായ ഇടപെടലുകളിൽ നിന്ന് കാത്തു രക്ഷിച്ചു കൊണ്ട് ആയുധ നിർമ്മാണ വ്യവസായം പൂർണ്ണമായി ഭരണകൂട ഉടമസ്തതയിലാക്കും,

44) പരസ്പര കൂടിയാലോചനകളിലൂടെയും ജനഹൃദയങ്ങളെ നേടിയെടുത്തുകൊണ്ടും കാഷ്മീർപ്രശ്നം പരിഹരിക്കുന്നതിനു വേണ്ടി പരിശ്രമിക്കും,

45) പാരിസ്ഥിതിക സംരക്ഷണത്തിനു വേണ്ടിയുള്ള സർക്കാർ സംവിധാനങ്ങളെ അഴിമതി സ്വജനപക്ഷപാതം എന്നീ മഹാമാരികളിൽ നിന്നും സംരക്ഷിച്ചുകൊണ്ട് പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ജാഗ്രത പുലർത്തും, പശ്ചിമഘട്ടം സംരക്ഷിക്കുന്നതിനായി ഗാഡ്ഗിൽസമിതി നിർദ്ദേശങ്ങൾ ശാസ്ത്രീയമായി നടപ്പാക്കും,

46) ബ്രിട്ടിഷ് സാമ്രാജ്യത്വ ശക്തികൾ മർദ്ദക വകുപ്പായി ഉപയോഗിച്ചിരുന്ന ഇന്ത്യൻ പീനൽ കോഡിന്റെ 124 A സെക്ഷൻ റദ്ദാക്കും,

47) സർക്കാർ കാഴ്ചപ്പാടിനു വിരുദ്ധമായി അഭിപ്രായ വ്യത്യാസം പറയുന്നത് തടയാൻ വേണ്ടി മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമായ രീതിയിലുള്ള കരുതൽ തടങ്കൽ നടപ്പാക്കാനായുള്ള കരിനിയമമായ യു.എ.പി.എ - UAPA റദ്ദാക്കും,

48) പുൽവാമ ഭീകരാക്രമണവും ബന്ധപ്പെട്ട വിഷയങ്ങളും അന്വേഷിക്കാൻ ജുഡീഷ്യൽ അന്വേഷണം നടത്തും,

49) സംഝ്യൂതാ എക്സ്പ്രസ്സ് ബോംബിങ്ങ് പോലുള്ള കാവിഭീകര ആക്രമണമുൾപ്പെടെയുള്ള എല്ലാ ഭീകരാക്രമണങ്ങളും തടയുന്നതിന്നും അന്വേഷിക്കുന്നതിനും വേണ്ടി ശാസ്ത്രീയമായ നയവും പ്രയോഗപദ്ധതിയും സ്വീകരിക്കും; പുൽവാമ ഭീകരാക്രമണം ഉൾപ്പെടെ എല്ലാ ഭീകരാക്രമണങ്ങളും തലനാരിഴ കീറി അന്വേഷിക്കും,

50) യൂണിഫോമിട്ട സുരക്ഷാ വിഭാഗങ്ങൾ നടത്തുന്ന വ്യാജ ഏറ്റുമുട്ടൽ കൊലകൾ തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കും; യൂണിഫോമിട്ട സുരക്ഷാവിഭാഗങ്ങൾ അത്തരം നിയമവിരുദ്ധ കൊലകൾ നടത്തിയാൽ ഏറ്റവും നിഷ്പക്ഷവും സൂക്ഷ്മവുമായ അന്വേഷണം നടത്തി അത്തരം കുറ്റകൃത്യങ്ങൾ ശിക്ഷിക്കും.

51) ദളിതർക്കും ആദിവാസികൾക്കു മെതിരായ പീഢനവും അടിച്ചമർത്തലുകളും തടയുന്നതിനുള്ള നിയമപാലന നീതിനിർവ്വഹണ സംവിധാനം മെച്ചപ്പെടുത്തും

52) എല്ലാ ദളിതർക്കും സംവരണം ഉറപ്പാക്കുകയും സ്വകാര്യ മേഖലയിലും കൂടി സംവരണം നടപ്പാക്കുകയും ചെയ്യും,

53) സംവരണത്തെപ്പറ്റിയുള്ള ഭരണഘടനയുടെ മൗലിക കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുകയും മേൽജാതിക്കാർക്ക് സംവരണം നൽകുന്നതിനു വേണ്ടി ( സാമ്പത്തിക സംവരണമെന്ന പേരിൽ ) നടത്തിയ ഭരണഘടനാ ഭേദഗതി റദ്ദാക്കുകയും ചെയ്യും,

54) ആദിവാസി വനാവകാശ നിയമം , 2006 എന്ന നിയമത്തെ, ജൂഡീഷ്യൽ റിവ്യൂ, കോടതി ഉത്തരവ് എന്നിങ്ങനെ ആ നിയമത്തിനെതിരെ വന്നേക്കാവുന്ന പ്രതികൂലാവസ്ഥകളിൽ നിന്ന് സംരക്ഷിക്കുവാനായി, ആ നിയമത്തെ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിക്കൊണ്ട് സംരക്ഷിക്കാൻ തക്കതായ നിയമനിർമ്മാണം നടത്തും,

55) ഭൂമിയും ഭൂവിനിയോഗവും കയ്യേറിക്കൊണ്ട് കൃഷിയിൽ നിന്ന് കൊള്ളലാഭം കൊയ്യാൻ കോർപ്പറേറ്റ് മൂലധന ഭീമൻമാരെ സഹായിക്കുന്നതും കർഷകരെ കാർഷിക ഉത്പാദന മേഖലയിൽ നിന്ന് ഉച്ഛാടനം ചെയ്യുന്നതു മായ കരാർ കൃഷി തടയാൻ നിയമനിർമ്മാണം നടത്തും,

56) ജലസേചന സൗകര്യമുള്ള കൃഷിഭൂമി, നെൽ - ഗോതമ്പ് വയലുകൾ, നീർത്തടങ്ങൾ എന്നിവ സംരക്ഷിക്കുന്നതിന് വേണ്ടി അവയുടെ അടിസ്ഥാന സ്വഭാവം മാറ്റുന്ന തരത്തിലുള്ള എല്ലാ തരം രൂപഭേദപ്പെടുത്തൽ നടപടികളെയും തടയുന്നതിന് വേണ്ടതായ നിയമനിർമ്മാണം നടത്തും,

57) 2013 ലെ ഭൂമി ഏറ്റെടുക്കൽ, സുതാര്യതാ സംരക്ഷണ, പുനരിധിവാസ , നഷ്ടപരിഹാരാവകാശ നിയമത്തിൽ നിഷേധാത്മകമാറ്റങ്ങൾ ഉണ്ടാക്കിക്കൊണ്ട്, ഭൂമിയിലുള്ള കർഷകരുടെ ഉടമസ്ഥതയും ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച പൂർണ്ണവിവരങ്ങൾ അറിയാനുള്ള അവകാശവും ഏറ്റെടുക്കൽ നിഷേധിക്കുന്നതിനുള്ള അവകാശവും ഇല്ലായ്മ ചെയ്യുന്നത് തടയും; കർഷകർക്കും ഭൂമിയുടെ ഉടമസ്ഥർക്കും കൂടുതൽ അനുകൂലമായ രീതിയിൽ മേൽപ്പറഞ്ഞ നിയമം മെച്ചപ്പെടുത്തും.



വർഗീയ ഫാഷിസവും

സാമ്രാജ്യത്വ ആഗോളവൽക്കരണവും തുലയട്ടെ

മോദിരാജ് തൂത്തെറിയുക

ഇടതുപക്ഷ ബദൽ പടുത്തുയർത്തക

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക