PC Unnichekkan:- പ്രസ്ഥാവന - JNU വി ലെ ഭീകരാക്രമണം

ജെ.എൻ.യു. വിദ്യാർത്ഥികൾക്കു നേരെ നടന്ന ഫാസിസ്റ്റ് അക്രമത്തിൽ പ്രതിഷേധിക്കുക.



അമിതമായ ഹോസ്റ്റൽ ഫീസ് വർദ്ധനക്കെതിരെയും വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്ക്കരണത്തിനെതിരെയും കഴിഞ്ഞ 70 ദിവസത്തിലധികമായി സമരം ചെയ്തു വരുന്ന ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ (ജെ.എൻ.യു) വിദ്യാർത്ഥികൾക്കു നേരെ എ.ബി.വി.പി - സംഘപരിവാർ അക്രമികൾ നടത്തിയ പ്രാകൃതമായ ഫാസിസ്റ്റ് കടന്നാക്രമണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ഡൽഹി പോലീസിനെ സാക്ഷി നിർത്തിക്കൊണ്ടും അവരുടെ ഒത്താശയോടെയുമാണ് പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ അക്രമികൾ കടന്നാക്രമിച്ചത്. കേന്ദ്ര സർക്കാരിനും അവരെ പിന്തുണക്കുന്ന സംഘപരിവാർ ശക്തികൾക്കും ഹിതകരമല്ലാത്ത ഒരു വിദ്യാർത്ഥി സമരത്തിൽ പങ്കാളികളായതിന്റെ പേരിൽ, ഇരുട്ടിന്റെ മറവിൽ മുഖംമൂടി ധരിച്ച അക്രമികൾ വനിതാ ഹോസ്റ്റലിൽ കടന്നു കയറി നടത്തിയ അക്രമങ്ങൾ ഫാസിസ്റ്റ് ഹിംസയുടെ നികൃഷ്ടമായ മാതൃക തന്നെയാണു പിന്തുടരുന്നത്.

ഇറ്റലിയിൽ ഫാസിസ്റ്റ് നേതാവായ മുസ്സോളിനി അധികാരത്തിൽ വന്നതിന്റെ തൊട്ടു പിന്നാലെ, 1922 ഡിസംബറിൽ, ടൂറിനിലെ സമരം ചെയ്യുന്ന തൊഴിലാളികളെ കടന്നാക്രമിച്ച് കൂട്ടക്കൊല ചെയ്ത ഫാസിസ്റ്റ് അക്രമികളുടെ ചെയ്തികളോട് ഏറെ സാമ്യമുള്ള കടന്നാക്രമണമാണ് ഇന്നലെ ജെ.എൻ.യുവിൽ നടന്നത്. മോദി - അമിത് ഷാ ഭരണത്തിന്റെ തണലിൽ ശിക്ഷാഭീതി കൂടാതെ അക്രമം നടത്താൻ എത്തിയ സംഘം കൂട്ടക്കൊല തന്നെയാണ് ലക്ഷ്യമിട്ടതെന്നു് അവർ ഉപയോഗിച്ച ആയുധങ്ങൾ തന്നെ വെളിവാക്കുന്നുണ്ട്.

സമരം ചെയ്യുന്ന വിദ്യാർത്ഥികളെ മാരകമായി പരിക്കേല്പിക്കുക മാത്രമല്ല, അവർക്കു വൈദ്യസഹായം നൽകാനെത്തിയ മെഡിക്കൽ സംഘത്തെ കടന്നാക്രമിക്കുകയും ആംബുലൻസ് തല്ലിത്തകർക്കുകയും വിവരമന്വേഷിക്കാൻ എത്തിയ യോഗേന്ദ്ര യാദവ് ഉൾപ്പെടെയുള്ള നേതാക്കളെ മർദ്ദിക്കുകയും ചെയ്ത അക്രമികളുടെ ലക്ഷ്യം എന്തായിരുന്നുവെന്നു വ്യക്തമാണ്.

മോദി - അമിത് ഷാ ഭരണത്തിനു കീഴിൽ രാജ്യം എങ്ങോട്ടാണു നയിക്കപ്പെടുന്നതെന്ന് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്. ജെഎൻ.യു. വിദ്യാർത്ഥികൾക്കു നേരെ പോലീസ് ഒത്താശയോടെ നടന്ന കിരാതമായ ഈ കടന്നാക്രമണം, നാളെ രാജ്യമൊട്ടാകെ ആവർത്തിക്കാനിരിക്കുന്ന ഫാസിസ്റ്റ് ഹിംസയുടെ ഒരു റിഹേഴ്സൽ മാത്രമാണെന്നു തിരിച്ചറിഞ്ഞു കൊണ്ട് അതിനെതിരെ ശക്തമായി പ്രതിഷേധിക്കാൻ എല്ലാ ജനാധിപത്യ ശക്തികളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

കൊടിയ പീഡനങ്ങളെ നേരിട്ടു കൊണ്ടു തന്നെ, വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്ക്കരണത്തിനും ഫാസിസത്തിനും എതിരെ സമര രംഗത്ത് ഉറച്ചു നിൽക്കുന്ന ജെ.എൻ.യു. വിദ്യാർത്ഥികളെ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു; അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

പി.സി. ഉണ്ണിച്ചെക്കൻ,  സെക്രട്ടറി,
സി.പി.ഐ.(എം.എൽ) റെഡ് ഫ്ലാഗ്
കേരള സംസ്ഥാന കമ്മിറ്റി.
തിരുവനന്തപുരം.
6.1.2020