CHARLES GEORGE;-ബി.പി.സി.എല്‍. വില്പന രാജ്യദ്രോഹം




ബി.പി.സി.എല്‍. വില്പന രാജ്യദ്രോഹം
ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്ക്കാന്‍ നവംബര്‍ 20ന് വൈകിട്ട് ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുകയാണ്. കൊച്ചി എണ്ണ ശുദ്ധീകരണ ശാലയും വില്ക്കുന്ന സ്ഥാപനങ്ങളുടെ കൂട്ടത്തിലുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രസ്താവിച്ചിരിക്കുകയാണ്. ഇതുകൂടാതെ 23 സ്ഥാപനങ്ങളുടെ 51 ശതമാനത്തില്‍ താഴെ ഓഹരികള്‍ വില്‍ക്കാനും തീരുമാനിച്ചിരിക്കുകയാണ്. ഓഹരി വില്പ്പനയ്ക്കൊപ്പം ഉടമസ്ഥാവകാശ കൈമാറ്റവും പ്രഖ്യാപിച്ചിട്ടുണ്ട്. ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കണ്ടെയ്നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ ഓഹരികളും വില്‍ക്കുന്നുണ്ട്. ബി.പി.സി.എല്ലിന്‍റെ 53.29 ശതമാനം ഓഹരികളാണ് വില്‍ക്കുന്നത്. തെഹ്രിഹൈഡ്രോ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍, നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ എന്നിവയിലെ സര്‍ക്കാരിന്‍റെ ഓഹരികള്‍ എന്‍.ടി.പി.സി.ക്കാണ് വില്‍ക്കുക. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ 51 ശതമാനത്തില്‍ താഴെ ഓഹരിയും വില്‍ക്കുന്നുണ്ട്.
പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം നടന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഈ വില്പനകളൊക്കെയും നടക്കുന്നതെന്നതാണ് ശ്രദ്ധേയമായിട്ടുള്ളത്. വില്പന നീക്കത്തിനെതിരേ ബി.പി.സി.എല്ലിലെ കൊച്ചി ഘടകത്തിലെ തൊഴിലാളികള്‍ ഒറ്റക്കെട്ടായി പ്രക്ഷോഭമാരംഭിച്ചിട്ട് ഒരു മാസമാവുകയാണ്. ഇതിനിടയിലാണ് ദക്ഷിണേന്ത്യയുടെ ഇന്ധന സുരക്ഷ ഉറപ്പു വരുത്തുന്ന, പ്രതിവര്‍ഷം 15 ദശലക്ഷം ടണ്‍ പെട്രോളിയംശുദ്ധീകരിക്കുന്ന കൊച്ചി റിഫൈനറിയുടെ കൂടി ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ആഘോഷം അമേരിക്കയില്‍! ആഘാതം ഇന്ത്യയിലും
രണ്ടുമാസം മുമ്പ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയില്‍ നടത്തിയ 'ഹൗഡിമോദി' പരിപാടിക്കുശേഷമാണ് പൊതുമേഖല വിറ്റഴിക്കല്‍ മേളയ്ക്ക് ആക്കം വര്‍ദ്ധിച്ചിരിക്കുന്നത്. 'മോദിക്കു വന്ദനം'എന്ന ഈ പരിപാടിയുടെ മുഖ്യ സ്പോണ്‍സര്‍മാരിലൊരാള്‍ അമേരിക്കയിലെ പ്രകൃതി വാതക ഖനന കമ്പനിയായ 'ടെലൂറിയനാ'യിരുന്നു. ഇന്ത്യയിലെ സംയുക്ത സംരംഭമായ പെട്രോനെറ്റും അമേരിക്കയിലെ ടെലൂറിയന്‍ കമ്പനിയും അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ പ്രകൃതി വാതക ഖനന പദ്ധതിയില്‍ 1.77 ലക്ഷം കോടിരൂപയുടെ നിക്ഷേപ കരാര്‍ ഒപ്പു വച്ചാണ് മോദി ഇന്ത്യയിലേക്ക് മടങ്ങിയത്. ടെലൂറിയനു പുറമേ, ലോകത്തെ ഏറ്റവും വലിയ കുത്തകയായ എക്സണ്‍ മൊബില്‍, അമേരിക്കന്‍-ഗള്‍ഫ് സംയുക്ത സംരംഭമായ ആരാംകോ എന്നിവര്‍ക്കും ബി.പി.സി.എല്ലില്‍ താല്പര്യം ഏറുക സ്വാഭാവികമാണ്. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉപഭോക്ത രാജ്യങ്ങളിലൊന്നിന്‍റെ നിയന്ത്രണം ഇതുവരെ കിട്ടാക്കനിയായിരുന്നത് ഇതോടെ അവര്‍ക്ക് ലഭ്യമാക്കപ്പെടുകയാണ്.
ഇന്ത്യയിലെമ്പാടും വ്യാപിച്ചു കിടക്കുന്ന ബി.പി.സി.എല്ലിന്‍റെ കണക്കിലെ ആസ്തി 1, 36, 930 കോടി രൂപയാണെങ്കിലും യഥാര്‍ത്ഥ സമ്പത്ത് ഇതിന്‍റെ എത്രയോ ഇരട്ടിയാണ്. മുംബൈ റിഫൈനറി സ്ഥിതി ചെയ്യുന്ന 850 ഏക്കര്‍ സ്ഥലത്തിന്‍റെ മാര്‍ക്കറ്റ് വില തന്നെ ഏകദേശം 80,000 കോടി രൂപയിലധികം വരും. കൊച്ചി റിഫൈനറിയുടെ രണ്ടായിരം ഏക്കര്‍ സ്ഥലം, ന്യൂമാലിഗര്‍, ബിനാ (മധ്യപ്രദേശ്) എന്നീ റിഫൈനറികള്‍, 11 സബ്സിഡിയറി കമ്പനികള്‍, 22 അസോസ്സിയേറ്റ് കമ്പനികള്‍ തുടങ്ങിയവയുള്‍പ്പെടെയാണ് കൈമാറുന്നത്. ഇതില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ കൈവശമുള്ള 53.29% ഷെയറിന്‍റെ മാര്‍ക്കറ്റ് വിലയായ 60,000 കോടി രൂപയ്ക്കാണ് കമ്പനിയെ വില്‍ക്കുന്നത്. രാജ്യം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ കൊള്ളയാണ് ഇതിലൂടെ ഭരണാധികാരികള്‍ നടപ്പാക്കുന്നത്.
----------------------------------------------------------------------------------------------------------------------
ബി.പി.സി.എല്‍.
*             മഹാരത്ന കമ്പനി
*             രാജ്യത്തെ പെട്രോളിയം വില്പനയുടെ 25 ശതമാനം കൈയ്യാളുന്നു.
*             കൊച്ചി അടക്കം രാജ്യത്തിന്‍റെ പ്രധാന കേന്ദ്രങ്ങളില്‍ 38.8 ദശലക്ഷം ക്രൂഡോയില്‍ ശുദ്ധീകരണശേഷിയുള്ള നാലു റിഫൈനറികള്‍.
*             14,802 പെട്രോള്‍ പമ്പുകളും 5907 എല്‍.പി.ജി. വിതരണ കേന്ദ്രങ്ങളും, 52 ബോട്ലിംഗ് പ്ലാന്‍റുകളും 11 അനുബന്ധ കമ്പനികളും 23 സംയുക്ത സംരംഭങ്ങളും 7.8 ദശലക്ഷം എല്‍.പി.ജി. ഉപഭോക്താക്കളും.
*             കഴിഞ്ഞ വര്‍ഷത്തെ ലാഭം 7132 കോടിരൂപ. നികുതിയടച്ചത് 95,035 കോടി, സി.എസ്.ആര്‍. ഫണ്ട് ആയി ചെലവിട്ടത് 203 കോടി. കരുതല്‍ ധനം 34,420 കോടി
*             48,182 കോടി രൂപയുടെ പുതിയ വികസന പദ്ധതികള്‍
----------------------------------------------------------------------------------------------------------------------

പെട്രോളിയം മേഖല വളര്‍ച്ചയിലേക്ക്
സ്വാതന്ത്ര്യ ലബ്ധിയെത്തുടര്‍ന്ന് ഇന്ത്യയുടെ വികസനത്തിന് അടിസ്ഥാന മേഖലകളിലെ നിക്ഷേപവും നൂതന സാങ്കേതിക വിദ്യകളും അനിവാര്യമായിരുന്നു. ഈ ലക്ഷ്യം വെച്ചുകൊണ്ടാണ് 1948-ലെ വ്യവസായ പ്രഖ്യാപനവും 1956-ലെ വ്യവസായ നയ പ്രഖ്യാപനവും നെഹ്രു സര്‍ക്കാര്‍ നടത്തിയത്.
അടിസ്ഥാന മേഖലകളായ ഊര്‍ജ്ജം, ഘനവ്യവസായം, ഖനനം, റെയില്‍വേ തുടങ്ങിയവയില്‍ വന്‍മൂലധന നിക്ഷേപം ആവശ്യമായി വന്ന സാഹചര്യത്തിലാണ് പഞ്ചവത്സര പദ്ധതികളും, പൊതുമേഖലാ സ്ഥാപനങ്ങളും ഉദയം ചെയ്യുന്നത്. അന്നത്തെ സവിശേഷമായ സാര്‍വ്വദേശീയ സാഹചര്യവും ഇന്ത്യയിലെ ശക്തമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ അടിത്തറയ്ക്ക് സഹായകമായി.
രാജ്യത്ത് ഊര്‍ജ്ജ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് 1952-ല്‍ ബര്‍മ്മാഷെല്‍ എന്നറിയപ്പെട്ടിരുന്ന ബര്‍മ്മ ഓയില്‍ റിഫൈനറീസ് എന്ന ഒരു സ്വകാര്യ സംരംഭമായാണ് ഓയില്‍ റിഫൈനറി സ്ഥാപിതമായത്. 1971-ലെ യുദ്ധത്തെ തുടര്‍ന്ന് രാജ്യ സുരക്ഷ കൂടി കണക്കിലെടുത്താണ് 1976-ല്‍ ഇന്തിരാ സര്‍ക്കാര്‍ ഓയില്‍ കമ്പനികളെ ദേശസാല്ക്കരിച്ചത്. ഐ.ഒ.സി., എച്ച്.പി.സി.എല്‍., ബി.പി.സി.എല്‍., ഒ.എന്‍.ജി.സി. തുടങ്ങിയ സ്ഥാപനങ്ങളിലൂടെ രാജ്യത്തെ പെട്രോളിയം ഖനനം, സംസ്ക്കരണം, വിതരണം എന്നീ ആവശ്യങ്ങള്‍ ഭാഗികമായെങ്കിലും നടപ്പാക്കപ്പെട്ടുപോന്നിരുന്നു. പക്ഷേ അപ്പോഴും ഉപഭോഗത്തിന്‍റെ സിംഹഭാഗവും ഇറക്കുമതിയിലൂടെയാണ് നിര്‍വ്വഹിക്കപ്പെട്ടുപോന്നത്. 1966-ല്‍ അമ്പലമുകളില്‍ സ്ഥാപിച്ച അമേരിക്കന്‍-ഇന്ത്യന്‍ സംയുക്ത സംരംഭമായ ഫിലിപ്സ് പെട്രോളിയം കോര്‍പ്പറേഷന്‍ 2006-ല്‍ ബി.പി.സി.എല്‍. ഏറ്റെടുത്തതോടെ സംസ്ക്കരണ രംഗത്ത് ഒരു പരിധിവരെ സ്വാശ്രയത്വം നേടാന്‍ നമുക്കായി.
പുത്തന്‍ സാമ്പത്തിക നയവും പിന്നോട്ടടിയും
1991-ല്‍ പ്രഖ്യാപിക്കപ്പെട്ട പുത്തന്‍ സാമ്പത്തിക നയത്തോടെ പൊതുമേഖലയ്ക്കു നേരേയുള്ള കടന്നാക്രമണം ഏറ്റവും രൂക്ഷമായി. കഴിഞ്ഞ ഏതാനും ദശകങ്ങളായി ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള മഹാരത്ന കമ്പനിയായ ഒ.എന്‍.ജി.സി., വര്‍ഷങ്ങളായി കോടിക്കണക്കിന് രൂപ ചെലവിട്ട് നടത്തിയ പര്യവേഷണത്തിലൂടെ കണ്ടെത്തിയ ഗോദാവരി ബേസിലെ എണ്ണനിക്ഷേപം ഉദ്ഖനനം ചെയ്യാന്‍ റിലയന്‍സ് കമ്പനിക്ക് വിറ്റത് ഈ രംഗത്തെ ഏറ്റവും വലിയ ആഘാതമായിരുന്നു.
ബി.പി.സി.എല്ലിന്‍റെ സ്വകാര്യവല്‍ക്കരണത്തിനു വേണ്ടിയുള്ള നടപടികള്‍ ആരംഭിക്കുന്നത് 2003-ല്‍ വാജ്പേയി സര്‍ക്കാരിന്‍റെ കാലത്തായിരുന്നു. അതിനെതിരേ അന്നു സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. പാര്‍ലമെന്‍റ് അംഗീകാരത്തോടെ ദേശസാല്ക്കരിച്ച സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കണമെങ്കില്‍ പാര്‍ലമെന്‍റിന്‍റെ അനുമതി അനിവാര്യമാണെന്ന് അന്ന് സുപ്രീം കോടതി വിധിച്ചു. അതോടെ നിശ്ശബ്ദരാക്കപ്പെട്ട സംഘപരിവാര്‍ ശക്തികളും കുത്തകകളും പിന്നീട് 2014-ല്‍ മോദി അധികാരത്തിലെത്തിയതോടെ വീണ്ടും സജീവമായി. 2016-ല്‍ പാര്‍ലമെന്‍റില്‍ പാസ്സാക്കപ്പെട്ട "റിപീലിംഗ് ആന്‍റ് അമെന്‍റ്മെന്‍റ് ആക്ട് 2016" നിലവില്‍ വന്നതോടെ രാജ്യത്ത് നിലവിലുണ്ടായിരുന്ന 187 നിയമങ്ങളും ചട്ടങ്ങളുമാണ് ഒറ്റയടിക്ക് റദ്ദാക്കപ്പെട്ടത്. ബി.പി.സി.എല്ലിനെ ദേശസാല്‍ക്കരിക്കനും റിഫൈനറികളെ ഏറ്റെടുക്കാനും ലക്ഷ്യം വെച്ച് പാര്‍ലമെന്‍റ് പാസ്സാക്കിയ 1976-ലെ ബര്‍മ്മഷെല്‍ അക്വിസിഷന്‍ ആക്ടും റദ്ദാക്കപ്പെട്ടു. മതിയായ ചര്‍ച്ച നടക്കാതെയാണ് പാര്‍ലമെന്‍റ് ഈ നിയമം കൊണ്ടുവന്നത്. ഇതോടെ ബി.പി.സി.എല്‍. അടക്കമുള്ള സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിന് നിലവില്‍ പാര്‍ലമെന്‍റിന്‍റെ അനുമതി ആവശ്യമില്ല എന്ന അവസ്ഥ വന്നിരിക്കുകയാണ്.
പെട്രോളിയം മേഖലയിലെ സ്വകാര്യ കുത്തകകളെ സഹായിക്കുന്ന നടപടികളാണ് യു.പി.എ. സര്‍ക്കാരും എന്‍.ഡി.എ. സര്‍ക്കാരും എടുത്തുകൊണ്ടിരിക്കുന്നത്. വില നിയന്ത്രണത്തിനായി 1976-ല്‍ നടപ്പാക്കിയ അഡ്മിനിസ്ട്രേട്ടീവ് മെക്കാനിസം 2006-ല്‍ യു.പി.എ. സര്‍ക്കാര്‍ ഇല്ലാതാക്കിയതോടെ വിലവര്‍ധനവ് രൂക്ഷമായി. നിലവില്‍ പെട്രോളിനും, ഡീസലിനും, പാചകവാതകത്തിനുമുണ്ടായിരുന്ന സബ്സിഡികള്‍ വെട്ടിച്ചുരുക്കുകയോ ഇല്ലാതാക്കുകയോ വഴി ഈ മേഖലയിലെ കുത്തക കമ്പനികളായ എസ്സാര്‍, റിലയന്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ വന്‍ ലാഭമാണ് കൊയ്യുന്നത്. ഇന്ന് ഏഷ്യയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വിലയുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. വിലനിയന്ത്രിക്കാനുള്ള അവകാശം സര്‍ക്കാര്‍ എടുത്തുകളഞ്ഞതോടൊപ്പം, കേന്ദ്രസംസ്ഥാന നികുതികളും ചേര്‍ന്നാണ് പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വന്‍ വിലക്കയറ്റമുണ്ടായിരിക്കുന്നത്. ഈ മേഖലയെ സ്വകാര്യ സംരംഭകര്‍ക്ക് പ്രിയപ്പെട്ടതാക്കുന്ന പ്രധാന ഘടകവും ഇതുതന്നെയാണ്. വിപണന ശൃംഖലകള്‍ക്കൂടി കോര്‍പ്പറേറ്റുകള്‍ പിടിച്ചടക്കുന്നതോടെ അനിയന്ത്രിതമായ വിലക്കയറ്റമാണ് വരും നാളുകളില്‍ സമസ്ത മേഖലയിലും ഉണ്ടാകാന്‍ പോകുന്നത്.----------------------------------------------------------------------------------------------------------------------
കൊച്ചി റിഫൈനറി
*             1966-ല്‍ കൊച്ചി അമ്പലമുകളില്‍ സ്ഥാപിച്ചു. അമേരിക്കയിലെ ഫിലിപ്സ് പെട്രോളിയം കോര്‍പ്പറേഷന്‍റേയും കേന്ദ്രസര്‍ക്കാരിന്‍റേയും സംയുക്ത സംരംഭമായിട്ടായിരുന്നു തുടക്കം. കൊച്ചി റിഫൈനറീസ് എന്നായിരുന്നു അന്നത്തെ പേര്.
*             ബി.പി.സി.എല്‍. 2006ലാണ് കൊച്ചി റിഫൈനറിയെ ഏറ്റെടുക്കുന്നത്. അതോടെ ബി.പി.സി.എല്‍. കൊച്ചി റിഫൈനറി എന്നായി പേര്.
*             രാജ്യത്തെ പൊതു മേഖലയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാല. സംസ്കരണശേഷി 1.55 കോടി ടണ്‍.
*   79 ലക്ഷം ടണ്‍ ഡീസല്‍, 26 ലക്ഷം ടണ്‍ പെട്രോള്‍, 26 ലക്ഷം ടണ്‍
വ്യോമയാന ഇന്ധനം 10 ലക്ഷം ടണ്‍ പാചകവാതകം എന്നിവയാണ്
പ്രധാന ഉല്‍പ്പന്നങ്ങള്‍.
----------------------------------------------------------------------------------------------------------------------


സ്വകാര്യവല്‍ക്കരണത്തെ ചെറുക്കുക, പെട്രോളിയം മേഖലയെ ദേശസാല്ക്കരിക്കുക.
പെട്രോളിയം രംഗം സ്വകാര്യ മൂലധനശക്തികളുടെ പിടിയിലമര്‍ന്നാല്‍ പിന്നെ, തൊഴില്‍മേഖലയിലും അതുണ്ടാക്കാന്‍ പോകുന്ന സ്തംഭനാവസ്ഥ ഗുരുതരമായിരിക്കും. തൊഴിലവസരങ്ങള്‍ വന്‍തോതില്‍ വെട്ടിക്കുറയ്ക്കപ്പെടുമെന്നു മാത്രമല്ല ബി.പി.സി.എല്‍. വഴി പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പുകള്‍ പോലും വിദേശ കമ്പനികളുടെ അടിമകളായി തീരുവാന്‍ പോവുകയാണ്. എല്ലാ രംഗത്തും കോണ്‍ട്രാക്ട്വല്‍ക്കരണം വ്യാപകമാക്കപ്പെടും. കഴിവും പ്രാഗത്ഭ്യവും പരിചയസമ്പത്തുമുള്ള വലിയൊരു വിഭാഗം പേര്‍ കോണ്‍ട്രാക്ട് തൊഴിലാളികളായി മാറും. സംവരണ തത്വങ്ങള്‍ പൂര്‍ണ്ണായും അട്ടിമറിക്കപ്പെടും. നിലവിലെ തൊഴിലുകളില്‍ ഭിന്നശേഷി വിഭാഗക്കാര്‍ക്കടക്കം അമ്പതുശതമാനം വരെ സംവരണമുണ്ട്. സാമൂഹിക നീതിയുടെ എല്ലാ തത്വവും ഇവിടെ അട്ടിമറിക്കപ്പെടും.
ബി.പി.സി.എല്ലിന്‍റെ കൊച്ചി റിഫൈനറി സ്ഥാപിച്ചത് കേരള സര്‍ക്കാര്‍ കൂടി മുന്‍കൈയ്യെടുത്താണ്. റിഫൈനറി ബി.പി.സി.എല്‍. ഏറ്റെടുത്തപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഓഹരി നിലനിര്‍ത്തുകയും ബോര്‍ഡില്‍ ഒരു ഡയറക്ടറെ ഉള്‍പ്പെടുത്തുകയും ചെയ്തു. 1500 കോടി രൂപ ഈ സ്ഥാപനത്തിന്‍റെ വളര്‍ച്ചയ്ക്കുവേണ്ടി വായ്പയായി നല്‍കാന്‍ തീരുമാനിച്ചിട്ടുമുണ്ട്. ഇതിനു പുറമെ 25,000 കോടി രൂപ മുതല്‍മുടക്കില്‍ കൊച്ചിയില്‍ വന്‍കിട പെട്രോകെമിക്കല്‍ ഫാക്ടറി സ്ഥാപിക്കാനുള്ള പ്രൊപലിന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പദ്ധതി അന്തിമഘട്ടത്തിലാണ്. ഇവിടെ നിന്നുള്ള അഞ്ചുലക്ഷം ടണ്‍ പ്രൊപലിന്‍ ഉപയോഗിച്ച് പെട്രോ കെമിക്കല്‍ പാര്‍ക്ക്, പോളിയോള്‍ പദ്ധതി എന്നിവയില്‍ പെട്രോകെമിക്കല്‍ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. പോളികോള്‍ പദ്ധതിക്ക് ഫാക്ടിന്‍റെ 176 ഏക്കര്‍ ഭൂമി സൗജന്യ നിരക്കില്‍ നല്‍കി. 3080 പേര്‍ക്ക് ആദ്യഘട്ടത്തില്‍ തന്നെ തൊഴിലവസരം ലഭിക്കുന്നതാണ് ഈ പദ്ധതികള്‍. സ്വാക്യവല്‍ക്കരണത്തോടെ ഇവയുടെ ഭാവിയും അനിശ്ചിതത്വത്തിലാകും.
പുത്തന്‍ സാമ്പത്തിക നയം പ്രഖ്യാപിച്ചശേഷം ഇന്തയയില്‍ ആദ്യഘട്ടത്തില്‍ വിറ്റഴിച്ചത് നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളായിരുന്നു. എന്നാല്‍ ഇപ്പോള്‍ വില്‍ക്കുന്നത് വളരെ ലാഭമുള്ള  നവരത്ന-മഹാരത്ന കമ്പനികളാണ്. ലയനം, ഏറ്റെടുക്കല്‍ തുടങ്ങിയ പ്രക്രിയയകളില്‍ ഇന്ത്യയിലെ സ്വകാര്യകമ്പനികള്‍ ഏര്‍പ്പെട്ടുവരികയാണ്. 20 ദശലക്ഷം ടണ്‍ ശേഷിയുള്ള എസ്സാര്‍ റിഫൈനറി, റഷ്യന്‍ കമ്പനിയായ റോസ്നെഫ്റ്റിന് 80,000 കോടി രൂപയ്ക്കാണ് അടുത്തിടെ കൈമാറിയിരിക്കുന്നത്. എന്നാല്‍ അതിന്‍റെ ഇരട്ടിയോളം സംഭരണ ശേഷിയും വിപണി മൂല്യവും ആസ്തിയുമുള്ള ബി.പി.സി.എല്‍. വില്‍ക്കുന്നതാകട്ടെ കേവലം 60,000 കോടി രൂപയ്ക്കും. ഇടപാടിന്‍റെ അഴിമതിക്ക് ഇതില്‍പ്പരം വേറെ തെളിവ് ആവശ്യമില്ല.
ആഗോളവല്‍ക്കരണ നടപിടകള്‍ക്ക് തുടക്കം കുറിച്ച താച്ചറിസത്തിന്‍റെ കാലത്താണ് ബ്രിട്ടണിലെ റെയില്‍വേ അടക്കമുള്ള സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കപ്പെട്ടത്. എന്നാല്‍ മൂന്നു പതിറ്റാണ്ടിനുശേഷം ബ്രിട്ടനിലും, ആസ്ട്രേലിയയിലും അടക്കം വീണ്ടും ദേശസാല്ക്കരിക്കുക (ഞലിമശേീിമഹശമെശേീി) എന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. ഈ മുദ്രാവാക്യം ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ജെറമി കോര്‍ബിന്‍ വിജയത്തിനടുത്തെത്തുകയുണ്ടായി. സ്വകാര്യവല്‍ക്കരണത്തിന്‍റെ തിക്ത ഫലങ്ങള്‍ അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ ലോകമെമ്പാടും സമരമുഖത്തേക്കു വരികയുമാണ്. ഇന്ത്യയിലെയും അവസ്ഥയും വ്യത്യസ്തമല്ല. ഈ അവസ്ഥയിലാണ് തികഞ്ഞ ഫാസിസ്റ്റ് നയങ്ങള്‍ നടപ്പാക്കുന്ന നേരന്ദ്രമോദി കുത്തകകള്‍ക്കുവേണ്ടി ഇന്ത്യയിലെ മഹാരത്നങ്ങളെ പെട്ടവിലയ്ക്ക് തൂക്കിവില്‍ക്കുന്നത്. പെട്രോളിയം മേഖലയെ ദേശസാല്ക്കരിക്കണം എന്ന ആവശ്യം കഴിഞ്ഞ ഒരു ദശകമായി മുന്നോട്ടുവെയ്ക്കുന്ന ഇന്ത്യയിലെ ഏക ട്രേഡ് യൂണിയന്‍ സെന്‍റര്‍ ടി.യുസി.ഐ. മാത്രമാണ്. ഈ നിലപാടിന്‍റെ സാംഗത്യം ഊട്ടിയുറപ്പിക്കുന്ന അനുഭവങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇന്ന് റിഫൈനറിയിലെ തൊഴിലാളികളും, കേരളമൊട്ടാകെയുള്ള രാഷ്ട്രീയ പാര്‍ട്ടിനേതൃത്വങ്ങളും സ്ഥാപനത്തിന്‍റെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഒറ്റക്കെട്ടായി പ്രക്ഷോഭ പാതയിലാണ്. ഈ യോജിപ്പ് ഉയര്‍ത്തിപിടിക്കുമ്പോള്‍ തന്നെ പെട്രോളിയം, ഖനിജ, ധാതുമേഖലകളുടെ ദേശസാല്ക്കരണം എന്ന രാഷ്ട്രീയ നിലപാടിലേക്ക് ഈ സമരങ്ങള്‍ വളര്‍ത്തേണ്ടതുണ്ട്.
---------------------------------------------------------------------------------------------------------------------
ആശങ്കകള്‍
*             സ്വകാര്യ കമ്പനികളുടെ പാചക വാതക സിലണ്ടറുകള്‍ക്ക് സര്‍ക്കാര്‍ സബ്സിഡിയില്ല. സ്വകാര്യവല്‍ക്കരിക്കുന്നതോടെ ബി.പി.സി.എല്ലിന്‍റെ എട്ടുകോടി പാചകവാതക ഉപഭോക്താക്കള്‍ക്ക് സബ്സിഡി ലഭിക്കുമോ എന്നതില്‍ വ്യക്തതയില്ല.
*             സ്വകാര്യവല്‍ക്കരിക്കുന്നതോടെ ജോലിയില്‍ സംവരണം ഇല്ലാതാകും. നിലവില്‍ ജോലിയില്‍ ഭിന്നശേഷി വിഭാഗക്കാര്‍ക്കടക്കം 50 ശതമാനത്തോളം സംവരണമുണ്ട്.
*             ജീവനക്കാരുടെ തൊഴില്‍ സുരക്ഷിതത്വം അപകടത്തിലാകും. സ്ഥിരതൊഴിലാളികളില്‍ ഭൂരിപക്ഷവും കോണ്‍ട്രാക്ട്-വല്‍ക്കരിക്കപ്പെടും.
*             കേരളത്തിന്‍റെ റോഡു നിര്‍മ്മാണത്തിനു ഉപയോഗിക്കുന്ന ടാര്‍ ലഭ്യതയെ ബാധിക്കും. കൊച്ചിശാല പ്രതിവര്‍ഷം രണ്ടുലക്ഷം ടണ്‍ ബിറ്റുമിന്‍ എന്നറിയപ്പെടുന്ന ടാര്‍ ഉല്പാദിപ്പിക്കുന്നുണ്ട്. ടാര്‍ ഉല്പാദനം വലിയ ലാഭം തരുന്ന സംരംഭമല്ല. അതിനാല്‍ പുതിയ ഉടമകള്‍ ടാര്‍ ഉല്പാദനം നിര്‍ത്താന്‍ സാധ്യതയുണ്ട്.
*             റബ്ബര്‍ കര്‍ഷകരില്‍ നിന്ന് ലാറ്റക്സ് വാങ്ങി റബ്ബറൈസ്ഡ് ടാര്‍ ഇവിടെ ഉല്പാദിപ്പിക്കുന്നുണ്ട്. കേരളത്തിന്‍റെ കാലാവസ്ഥയുമായി ബന്ധപ്പെട്ട് ഇതുപയോഗിച്ച് നിര്‍മ്മിക്കുന്ന റോഡുകള്‍ക്ക് ആയുസ് കൂടുതലാണ്. പുതിയ ഉടമകള്‍ ഇത് തുടരുമോ എന്നതില്‍ വ്യക്തതയില്ല.
*             കേരളത്തിലെ ഏറ്റവും വലിയ വികസന സംരംഭമായ പെട്രോകെമിക്കല്‍ പാര്‍ക്ക് കൊച്ചി എണ്ണശുദ്ധീകരണ ശാലയുടെ ഉല്പന്നങ്ങളെ ആശ്രയിച്ചാണ് വിഭാവനം ചെയ്തിരിക്കുന്നത്. പതിനായിരങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന ഈ പദ്ധതി പുതിയ ഉടമകളുടെ മുന്‍ഗണനയില്‍ വരണമെന്നില്ല.
*   സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കഴിഞ്ഞവര്‍ഷം 25 കോടി രൂപയാണ് കമ്പനി കേരളത്തില്‍ ചെലവഴിച്ചത്. അത് തുടരില്ല എന്നത് വ്യക്തമാണ്.
----------------------------------------------------------------------------------------------------------------------