Fredy.K.Thazhath: നാം തേർഡ് ഡിപ്രഷൻ കാലത്തു കൂടിയാണ് കടന്നു പോകുന്നത്

ലോകത്തും ഇന്ത്യയിലും ഇന്ന് പ്രതിസന്ധി മൂർച്ഛിക്കുന്നു. അത് 1929 ലെ ഗ്രെയ്റ്റ് ഡിപ്രഷനു ശേഷം  രൂപം കൊണ്ട സാമ്പത്തിക കുഴപ്പം ആണ് എന്ന് സമ്പദ്ശാസ്ത്രജ്ഞർ പൊതുവിൽ അംഗീകരിച്ചിട്ടുണ്ട്. ഏതാണ്ട് മൂന്നു നാലു മാസങ്ങൾ മുൻപ് സഖാവ് പ്രഭാത് പട്നായിക്കുമായി ഞാൻ നേരിട്ട് ഇക്കാര്യത്തെപ്പറ്റി ദൽഹിയിൽ വച്ച് സംസാരിക്കുകയുണ്ടായി. അദ്ദേഹവും അത് ശരിവച്ചു. അതായത്, നാം തേർഡ് ഡിപ്രഷൻ കാലത്തു കൂടിയാണ് കടന്നു പോകുന്നത് എന്ന്.
ഈ തേഡ് ഡിപ്രഷൻ കടുത്ത ഉത്പാദന പ്രതിസന്ധി ഉണ്ടാക്കും. തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമാക്കും. പ്രകൃതി വിഭവങ്ങളും മനുഷ്യാദ്ധ്വാനവും അളവറ്റ് ചൂഷണം ചെയ്യപ്പെടും. ചുരുക്കത്തിൽ 'ചാക്രിക ഉന്നതി ചാക്രിക പതനം ' എന്ന സ്ഥിരം അക്കാദമിക ചക്രം ചവുട്ടലിൽ ഈ പ്രതിഭാസം മനസ്സിലാകില്ല.
അതിനാൽ , മൂന്നാം സാമ്പത്തിക ക്കുഴപ്പം അത്ര എളി തായി പരിഹരിക്കാനാവില്ല.
പിന്നെ, കഴിഞ്ഞ 70 കൊല്ലക്കാലത്തെ അനുഭവങ്ങൾ എല്ലാം സാമ്രാജ്യത്വം
എല്ലാ സാമ്പത്തിക വീഴ്ചയേയും ഈസിയായി പരിഹരിച്ചതിന്റെ  അനുഭവങ്ങൾ മാത്രമാണെന്ന് കാണുന്നത് ചരിത്രത്തെ വെട്ടി ചെറുതാക്കൽ മാത്രമാണ്. 1945 മുതലുള്ള 70 വർഷങ്ങൾ ആണ് എടുത്ത് പരിശോധിക്കുന്നത് എങ്കിൽ
ആ കാലയളവ് സാമ്രാജ്യത്വ പ്രതിസന്ധി മൂർച്ഛിക്കുന്നതു മൂലം ചൈനീസ് വിപ്ലവം, കൊറിയൻ വിമോചനം, ക്യൂബൻ വിപ്ലവം, വിയറ്റ്നാം വിപ്ലവം എന്നിങ്ങനെ സോഷ്യലിസ്റ്റ് + ജനകീയ ജനാധിപത്യ വിപ്ലവങ്ങളിലൂടെ ഏഷ്യൻ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ വിപ്ലവപരമായ മാറ്റങ്ങളുടെ ചരിത്ര കാലം കൂടിയാണ്.
ഇതിനെ നിസ്സാരവൽക്കരിച്ചു കൊണ്ട് സാമ്രാജ്യത്വത്തിന്റെ പ്രതിസന്ധി ചാക്രിക പതന ചാക്രിക ഉന്നതി പരിക്രമം കൊണ്ട് പരിഹൃതമായി എന്നു കാണുന്നവർ മാർക്സിസത്തിന്റെ ജീവൻ വഹിക്കുന്ന  സാരമാണ് തങ്ങൾ വഹിക്കുന്നത് എന്നൊക്കെ ഗമയ്ക്ക് തട്ടിവിടാമെന്നല്ലാതെ വർത്തമാനകാല പ്രതിസന്ധിയുടെ സ്വഭാവത്തെ മനസ്സിലാക്കുന്നവരല്ല.
ഇതൊക്കെ പറയുമ്പോൾ 'ദുർഗ്രഹം' എന്നു പറയുകയും 'NG0' എന്ന് ശപിക്കുകയും ചെയ്തിട്ട് കാര്യമില്ല.
ഒന്നാമത്, ചാക്രിക പതന- ചാക്രിക ഉന്നതി സിദ്ധാന്തം മാർക്സിസമല്ല.
മുതലാളിത്ത വ്യാഖ്യാതാക്കൾ ലെനിനിസത്തെ നിരാകരിക്കാൻ ഉണ്ടാക്കിയ കൃത്രിമ വൃത്തമാണ്.
ന്യൂ ലെഫ്റ്റ് ധാരയിൽ കയറിക്കൂടിയവർ മുതൽ തോമസ് ഐസക് വരെ ഈ ചാക്രിക ഉന്നതി ചാക്രിക പതന സിദ്ധാന്ത ബാധയുള്ളവരുമാണ്.
2008 ലെ അമേരിക്കൻ സമ്പദ് വീഴ്ച്ചയുടെ സമയത്ത് തോമസ് ഐസക്ക് എഴുതിയ ദിനപത്രലേഖനം ഇന്നും എനിക്ക് ഓർമ്മയുണ്ട്:
'മുതലാളിത്തത്തിന്റെ സംഘാടകത്വം മുതലാളിത്തത്തിന്റെ അരാജകത്വത്തിനു മേൽ വിജയം നേടുന്നുണ്ടോയെന്ന് സംശയമുണ്ടായ അവസരത്തിലാണ് അങ്ങിനെയല്ല, മുതലാളിത്ത പ്രതിസന്ധി രൂക്ഷമാണ് എന്ന് തെളിഞ്ഞു '  എന്ന് തോമസ് ഐസക്ക് എഴുതിയത്.
ഇത് തികഞ്ഞ അനുഭവ വാദം മാത്രമാണ്.
2008 വരെ മൂപ്പർക്ക് ശങ്കയായിരുന്നു എന്നർത്ഥം!
മാത്രമല്ല, പിന്നീടും മൂപ്പർ റിക്കവറി വാദിയായി തുടർന്നു.
'സാമ്പത്തിക കുഴപ്പം താത്ക്കാലികമാണ്; പ്രതിസന്ധി അടി തട്ടി തിരിച്ചു വരും' എന്നത് മുതലാളിത്ത സമ്പദ് ശാസ്ത്രജ്ഞർ നെടുവീർപ്പിട്ട് കാത്തിരിക്കാൻ തുടങ്ങിയിട്ട് 8 കൊല്ലമായി!
അക്കൂട്ടരാണ് നിക്ഷേപ സൗഹൃത ഡെസ്റ്റിനേഷനായി 'നമ്മുടെ ' മാർക്കറ്റിനെ മാറ്റണമെന്നും 'നല്ല ഇൻഫ്രാസ്ട്രക്ച്ചർ പണിത് ' മട്ടിപ്പാൽ പുകച്ച് കാത്തിരിക്കണമെന്നും അപ്പോൾ മൂലധനം എന്ന 'പുതുമാരൻ' വരുമെന്നും പറയുന്നവർ.
ഇതിന്റെ മറുപുറമാണ് അരാജകവാദികളുടെ വിമോചന പ്രഘോഷണം.
സാമ്പത്തിക ക്കുഴപ്പവും അതിനെതിരായ തൊഴിലാളി വർഗ്ഗത്തിന്റെ പ്രതിരോധ സമരങ്ങളും അരാജകവാദികളുടെ കണക്കിൽ വലിയ കാര്യമില്ലാത്ത കാര്യങ്ങളാണ്.
മറിച്ച് മർദ്ദിത ജനവിഭാഗങ്ങളുടെ പ്രതിഷേധങ്ങളാണ് അവർക്ക് മുഖ്യം. അതു കൊണ്ട് സാമ്രാജ്യത്വവും മർദ്ദിത ജനതകളും തമ്മിലുള്ള വൈരുദ്ധ്യം മുഖ്യവൈരുദ്ധ്യമായി മാറി എന്നും മറ്റെല്ലാ വൈരുദ്ധ്യങ്ങളേയും അത് പരിഹരിക്കും എന്നും അവർ എത്തിച്ചേരുന്നു.
ഭരണകൂടത്തെ തകർക്കാതെ വിപ്ലവം സാദ്ധ്യമല്ല; വിപ്ലവമില്ലാത്ത വിമോചനമില്ല എന്ന സത്യം അവർ സൗകര്യത്തിൽ മറക്കുകയോ തള്ളുകയോ ചെയ്യുന്നു. മാത്രവുമല്ല, സിവിൽ സമൂഹത്തിൽ ഉണ്ടാക്കുന്ന ചലനങ്ങൾ പെരുകി ശക്തി പ്രാപിച്ച് വിമോചനം സാദ്ധ്യമാക്കും എന്ന മരീചിക പകരം പരത്തുകയും ചെയ്യുന്നു. ഫലത്തിൽ , ജനാധിപത്യ വിപ്ലവത്തിന്റെ നേതൃവർഗ്ഗവും നായകനും സംഘടിത ആധുനിക തൊഴിലാളി വർഗ്ഗമാണ് എന്നത് അവർ ഫലത്തിൽ തള്ളിക്കളയുകയും ചെയ്യുന്നു.
ചുരുക്കത്തിൽ വലതുപക്ഷ അവസരവാദക്കാരും അരാജകവാദികളും ഒരുപോലെ മൂന്നാം സാമ്പത്തിക ക്കുഴപ്പത്തെ ലാഘവത്തോടെ കാണുന്നു.
ഈ സാഹചര്യത്തിലാണ് തൊഴിലാളി വർഗ്ഗത്തേയും കർഷക ജനതയേയും ഐക്യപ്പെടുത്തിക്കൊണ്ട് സാമ്രാജ്യത്വ ആഗോളവൽക്കരണത്തിനും വർഗ്ഗീയ ഫാഷിസത്തിനുമെതിരെ  മിനിമം പരിപാടിക്ക് രൂപം നൽകി ഇടതുപക്ഷ പാർട്ടികൾ ഇടതുപക്ഷ ഗ്രൂപ്പുകൾ ഇടതുപക്ഷ ബുദ്ധിജീവികൾ എന്നിവരെയെല്ലാം ഉൾക്കൊള്ളുന്ന ഒരു ഇടതു പക്ഷ ഐക്യം ഊട്ടിയുറപ്പിച്ച് ശക്തമായ പോരാട്ടത്തിലൂടെ ഇടതു പക്ഷ ബദൽ സൃഷ്ടി സാധ്യമാക്കണം എന്ന് ഞാൻ / ഞങ്ങൾ പറയുന്നത്.
'ഇതിന് സഹായകരമായ ധാര എവിടെയുണ്ട്?' എന്നതാണ് എന്റെ പ്രശ്നം.
അല്ലാതെ ഏതൊക്കെ പാർട്ടികളിൽ ഏതൊക്കെ ചേരികൾ ഉദയം ചെയ്തിട്ടുണ്ട് എന്നതല്ല.