Rajeeve Purushothaman:- കൂട്ട പലായനത്തിലൂടെ വ്യക്തമാകുന്നത്

https://images.app.goo.gl/ZfEa621C3zEWtcQM9  scroll.in


കൂട്ട പലായനത്തിലൂടെ വ്യക്തമാകുന്നത്

-രാജീവ് പുരുഷോത്തമന്‍

നിലവിലുള്ള തൊഴിൽ നിയമങ്ങൾ പോലും പാലിക്കാൻ ഇൻഡ്യൻ മുതലാളി ത്ത വ്യവസ്ഥയ്ക്ക് കഴിഞ്ഞില്ല. മിനിമം വേതനം, തൊഴിൽ സുരക്ഷ, ട്രേഡ് യൂണിയൻ അവകാശങ്ങൾ ഇവ ഭൂരിപക്ഷ വിഭാഗ തൊഴിലാളികൾക്കും ലഭ്യമല്ല. ഭാഗികമായി ലഭിച്ചിരുന്ന സംഘടിത വിഭാഗത്തിന്റെയും അവകാശങ്ങൾ കവർന്നെടുക്കപ്പെടുകയാണു. വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ മൂലധനമാക്കി അടിമസമാന തൊഴിൽ സാഹചര്യത്തിൽ അദ്ധ്വാനം കൊള്ള ചെയ്യുന്ന അവസ്ഥ. അതിന്റെ ഫലമായി ഒരു വശത്ത് ലാഭം ഉയരുമ്പോൾ മറുവശത്ത് അസമത്വം തീവ്റമാകുന്നു.. കാർഷിക മേഖലയുടെ തകർച്ച സൃഷ്ടിച്ച ദുരന്തം നഗരങ്ങളിലേക്ക് തൊഴിൽ തേടി എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് സൃഷ്ടിച്ചു അത് ഇൻഡ്യൻ മുതലാളിത്തത്തിന് കൂടുതൽ ചൂഷണത്തിന് ഇടനൽകി. സർക്കാരുകൾ മുതലാളിത്ത വർഗ നിലപാട് ശക്തമാക്കുകയും അതിന്റെ ഫലമായി തൊഴിലാളികൾ എല്ലാ അർത്ഥത്തിലും അനിശ്ചിതാവസ്ഥയിലേക്ക് തള്ളപെടുകയും ചെയ്തു. ദൈനദിന ചെലവുകൾ, ആരോഗ്യ പരിരക്ഷ, കുട്ടികളുടെ വിദ്യാഭ്യാസം, പാർപ്പിടം, തുടങ്ങി അടിസ്ഥാന ആവശ്യങ്ങൾ പോലും ഭൂരിപക്ഷത്തിന് സാധ്യമാവത്ത സ്ഥിതി. സമയ പരിധിയില്ലാതെ അദ്ധ്വാനിക്കുമ്പോഴും അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു. എന്നാൽ ഈ തൊഴിലാളികൾ ഇല്ലയെങ്കിൽ മൂലധനശക്തികൾക്ക് നിലനിൽക്കാനാവില്ലയെന്ന യാഥാർത്ഥ്യം മറച്ചുവച്ച് മുതലാളിയാണ് തൊഴിൽ ദാതാവെന്നും ധന സ്രഷ് ടാവെന്നും നിരന്തരം പ്രചരിപ്പിക്കുകയും തൊഴിലാളികളുടെ സംഘടനാ ബോധത്തെ തകർക്കുവാനും വ്യവസ്ഥ സംരക്ഷകർ ശ്രമിക്കുന്നു.

 ഇൻഡ്യൻ തൊഴിലാളിവർഗത്തിന്റെ ദയനീയ ചിത്രമാണ് കൂട്ട പലായനത്തിലൂടെ വ്യക്തമാകുന്നത്. വേതനം നിഷേധിക്കപ്പെട്ട് പാർപ്പിടമില്ലാതെ രോഗ ഭീതിയിൽ. ഭക്ഷണം പോലും നിഷേധിക്കപ്പെട്ട് ചങ്ങല ബന്ധിതരായി സ്വന്തം നാടുകളി ലേക്ക് രക്ഷപ്പെടുവാൻ നിർബ്ബന്ധിതരാകുന്ന അവസ്ഥ. റെയിൽ പാളങ്ങളിലും, തെരുവുകളിലും. അപകടകരമായ യാത്ര . സ്ത്രീകളും പിഞ്ചു കുട്ടികളും രോഗികളും, ഗർഭിണികളും വൃദ്ധരും വിനോദ സഞ്ചാരികളായല്ല, നിസ്സാഹയതയുടെ ദുരന്ത ഇരകളായാണ് മരിച്ചു വീഴുന്നത്. ഇൻഡ്യൻ മുതലാളിത്തത്തിന്റെ ലാഭതൃഷ്ണയുടെ രക്തസാക്ഷികൾ. അവിടെയും ദാഹം തീരാതെ ഈ യാത്രകൾക്ക് തന്നെ വിലങ്ങ് തീർക്കണമെന്നാണു മുതലാളിത്ത സംഘം ആവശ്യപ്പെടുന്നത്. തൊഴിൽ സമയം വർദ്ധിപ്പിച്ച്, അവസാന തുള്ളി രക്തവും ഊറ്റുക. തൊഴിലാളിയുടെ മെച്ചമായ ജീവിത സാഹചര്യം ഉറപ്പാക്കാത്ത ഇത്തരം ശക്തികൾക്ക് വീണ്ടും വീണ്ടും ഓശാന പാടി, ലോകത്ത് മറ്റു ഭാഗങ്ങളിൽ നിന്നും ഇര തേടിയിറങ്ങുന്ന മൂലധന രക്ഷസുകൾക്ക് ഇൻഡ്യയുടെ മണ്ണും, അദ്ധ്വാനശക്തിയും, പരിസ്ഥിതിയും ദാനം ചെയ്യുവാൻ തയാറാവുകയാണ് ഇൻഡ്യൻ ഭരണ ശക്തികൾ. തൊഴിലാളികളുടേയും കർഷകരുടെയും അദ്ധ്വാനവും മണ്ണും തങ്ങളുടെ ലാഭത്തിനു വേണ്ടി മാത്രമെന്ന സിദ്ധാന്തം അടിചേൽപ്പിക്കപ്പെടുകയാണ്. ലാഭത്തിൽ തെല്ലൊരു പോരായ്മ തോന്നിയാലും അവർ പറന്നകലും മറ്റൊരു ഇരക്കായി. അത് കൊണ്ടു തന്നെ ഈ ശക്തികളെ നിലനിർത്തുക ഒരു ജനപക്ഷ സർക്കാരിന്റെയും കടമയല്ല.

തൊഴിലാളികളെ ഈ ദുരന്തസ്ഥിതിയിലെത്തിച്ചത് കൊറോണയല്ലാ അതിരുകളില്ലാത്ത മുതലാളിത്തത്തിന്റെ ലാഭം മോഹം മാത്രമാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. തൊഴിലാളികളെ ബലിയാടാക്കുന്നതിനു പകരം ഈ ശക്തികൾ ശിക്ഷിക്കപ്പെടണം. കുറഞ്ഞ പക്ഷം അവരുടെ നികുതി വിഹിതമെങ്കിലും വർദ്ധിപ്പിക്കണം. കൂടുതൽ മേഖലകൾ ദേശ സൽക്കരിക്കണം. ആവശ്യധിഷ്ഠിത മിനിമം വേതനം, മെച്ചമായ പാർപ്പിട സൗകര്യം, ട്രേഡ് യൂണിയൻ അവകാശം, ഇവ ഉറപ്പാക്കണം. ലംഘിക്കുന്ന ശക്തികൾക്കെതിരെ കർശനമായ ശിക്ഷ നടപടികൾ ഉണ്ടാകണം. തൊഴിലാളിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയാത്ത ഒരു മുതലാളിയും മുതലാളിയായി നിലനിൽക്കാൻ അർഹനല്ലയെന്ന് പ്രഖ്യാപിക്കാൻ സർക്കാരുകൾക്ക് കഴിയണം. ഒരു വിഭാഗത്തിന്റെ ദുരന്തം മറയാക്കി നിലനിർത്തി പരിമിതമായ അവകാശങ്ങളെയും ഇല്ലാതാക്കാൻ ശ്രമിക്കുന്ന കൗടില്യതയും തിരിച്ചറിയണം. തൊഴിലാളി വർഗ ഐക്യം പ്രഥമമാവുകയാണ്. അതിലൂടെ കർഷകരുടെയും  തൊഴിലാളികളുടെയും ഐക്യ പോരാട്ടങ്ങളും. നേതൃശക്തിയായി ഇടത് പക്ഷവും