ഒരിക്കലും ഇനി ഇന്ത്യയിലെ ശാസ്ത്രകോണ്‍ഗ്രസില്‍ പങ്കെടുക്കില്ല’: വെങ്കിട്ടരാമന്‍ രാമകൃഷ്ണൻ

  https://www.newsgil.com/2018/03/13/will-not-attend-in-national-congress/---CREDITS


   ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം ലഭിച്ച ഒരു ഇന്ത്യക്കാരന്‍? പ്രൈമറി ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ഈ ചോദ്യത്തിന് ഒരേ ഒരുത്തരം തന്നെ. ‘സര്‍ സി വി രാമന്‍.’സി വി രാമന് നൊബേല്‍ സമ്മാനം കിട്ടിയത് 1930 ല്‍ ആണ്. എന്തുകൊണ്ടാണ് ‘സ്വതന്ത്ര ഇന്ത്യയില്‍ നിന്ന്’ ഇനിയും ഒരു സയന്‍സ് നോബേല്‍ ഉണ്ടാകാത്തത്?


ഇന്ത്യക്കാര്‍ മോശക്കാരായതുകൊണ്ടാണോ? അതോ സ്വീഡിഷ് അക്കാദമി പക്ഷപാതിത്വം കാട്ടുന്നതാണോ?ഇതു രണ്ടുമല്ല പ്രശ്‌നം എന്നാണ് സുബ്രഹ്മണ്യന്‍ ചന്ദ്രശേഖറും പ്രൊ.ഹര്‍ഗോവിന്ദ് ഖൊരാനയും സര്‍ വെങ്കിട്ടരാമന്‍ രാമകൃഷ്ണനും ഒക്കെ വ്യക്തമാക്കുന്നത്.ഒരിക്കലും ഇനി ഇന്ത്യയിലെ ശാസ്ത്രകോണ്‍ഗ്രസില്‍ പങ്കെടുക്കില്ല എന്നാണ് ഇതില്‍ മൂന്നാമത്തെയാൾ തുറന്നു പറഞ്ഞിരിക്കുന്നത്.


2015 നവംബര്‍ മുതല്‍ ബ്രിട്ടീഷ് റോയല്‍ സൊസൈറ്റിയുടെ പ്രസിഡണ്ട് പദം അലങ്കരിക്കുന്ന ഈ അമേരിക്കന്‍ ആന്‍ഡ് ബ്രിട്ടീഷ് സ്ട്രക്ചറല്‍ ബയോളജിസ്റ്റ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ ആയ വെങ്കിട്ടരാമന്‍ കേംബ്രിഡ്ജിലെ ബയോമെഡിക്കല്‍ കാംപസ്സിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ കൂടിയാണ്.


വെങ്കി എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഈ തമിഴ് നാട്ടുകാരന്‍ ജനിച്ചത് ചിദംബരത്താണ്. 1952 ല്‍. അച്ഛന്‍ സി വി രാമകൃഷ്ണന് ബറോഡ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ജൈവ രസതന്ത്രത്തില്‍ ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. യു എസിലെ വിസ്‌കോണ്‍സിന്‍ മാഡിസണ്‍ യൂണിവേഴ്‌സിറ്റിയിലാണ് അദ്ദേഹം പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം നിര്‍വഹിച്ചത്. അമ്മ രാജലക്ഷ്മിക്ക് കാനഡയിലെ മക്ഗില്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മനശ്ശാസ്ത്രത്തില്‍ ഗവേഷണ ബിരുദമുണ്ട്. ഇളയ സഹോദരി ലളിതാ രാമകൃഷ്ണന്‍ കേംബ്രിഡ്ജിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മെഡിസിനിലെ പ്രൊഫസറാണ്. ഇന്ത്യന്‍ നാഷണല്‍ അക്കാദമി ഓഫ് സയന്‍സിലെ മെംബറുമാണ്.


ഗുജറാത്തിലെ വഡോദരയിലെ ജീസസ് ആന്‍ഡ് മേരി കോണ്‍വെന്റില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വെങ്കി 1971 ല്‍ ബറോഡാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. നാഷണല്‍ സയന്‍സ് സ്‌കോളര്‍ഷിപ്പോടെയായിരുന്നു ബിരുദ പഠനം. അദ്ദേഹത്തിന്റെ ബിരുദ പാഠ്യ പദ്ധതിയില്‍ ബെര്‍ക്കിലി ഫിസിക്‌സ്, ഫെയ്മാന്‍ പ്രസംഗങ്ങള്‍ തുടങ്ങിയവും ഉള്‍പെട്ടിരുന്നുവത്രെ.


ബിരുദാനന്തരം അദ്ദേഹം യുഎസിലേക്കു പോവുകയും ‘ഓഹിയോ’ സര്‍വകലാശാലയില്‍ നിന്ന് 1976 ല്‍ ഫിസിക്‌സില്‍ ഗവേഷണബിരുദം നേടുകയും ചെയ്തു. ഇതിനുശേഷമാണ് കാലിഫോര്‍ണിയാ യൂണിവേഴ്‌സിറ്റിയില്‍ ഒരു ബിരുദവിദ്യാര്‍ഥിയായി രണ്ടുവര്‍ഷം ‘ജീവശാസ്ത്രം’ പഠിച്ചത്. അങ്ങനെയാണ് സൈദ്ധാന്തിക ബിരുദത്തില്‍ ഗവേഷണബിരുദമുള്ള വ്യക്തി ‘യേല്‍’ സര്‍വ്വകലാശാലയില്‍ റൈബോസോമുകളെക്കുറിച്ച് പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം നടത്തിയത്.


ഫിസിക്‌സിലുള്ള അറിവാണ് ജീവശാസ്ത്രത്തിലെ തന്റെ ഗവേഷണത്തിന് അടിത്തറയും അനുഗ്രഹവുമൊക്കെയായിമാറിയതെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്.ഏറ്റവും രസകരമായ കാര്യം അദ്ദേഹത്തിന് നൊബേല്‍ സമ്മാനം ലഭിച്ചത് രസതന്ത്രത്തിലാണെന്നതാണ്. പലയിടത്തും അപേക്ഷിച്ചെങ്കിലും 1995 വരെ അദ്ദേഹത്തിന് യുഎസില്‍ അധ്യാപക ജോലിയൊന്നും തരപ്പെട്ടിരുന്നില്ല. 1995 ല്‍ ‘ഉത്താ’ യില്‍ (യൂണിവേഴ്‌സിറ്റി ഓഫ് ഉത്ത) ബയോകെമിസ്ട്രി പ്രൊഫസറായി നിയമിതനായി. 1999ല്‍ അതുപേക്ഷിച്ചിട്ട് കേംബ്രിഡ്ജിലെ മോളിക്യൂലാര്‍ ബയോളജി ലാബില്‍ റിസര്‍ച്ച കൗണ്‍സില്‍ സ്ഥാനം ഏറ്റെടുത്തു.


ആ വര്‍ഷം തന്നെ അദ്ദേഹത്തിന്റെ ലാബ് 5.5 ആംഗ്‌സ്ട്രം റെസലൂഷനില്‍ റൈബോസോമിന്റെ ഒരു സബ് യൂണിറ്റിന്റ ഘടന നിര്‍ണയിച്ചു. ജീവകോശത്തില്‍ പ്രോട്ടീന്‍ നിര്‍മ്മാണത്തിനുള്ള സംവിധാനമാണ് റൈബോസോം. അടുത്ത വര്‍ഷം അതിന്റെ സമ്പൂര്‍ണമായ മോളിക്യൂലാര്‍ ഘടനയും നിര്‍ണയിച്ചു. 2007 അതിന്റെ ആര്‍എന്‍എ ലിഗാന്‍ടുകളുടെ അടക്കമുള്ള ആറ്റോമികഘടനയും നിര്‍ണയിച്ചു.


2002 മുതല്‍ അംഗീകാരങ്ങളുടെ ഒരു പെരുമഴതന്നെയായിരുന്നു ഈ ഇന്ത്യക്കാരനെ തേടിയെത്തിയത്.2009 ല്‍ മറ്റു രണ്ടുപേരോടൊപ്പം രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. 2010 ല്‍ രാജ്യം പത്മ വിഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.2013 ല്‍ എന്‍ഡിടിവി അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും വിശിഷ്ടരായ 25 പേരില്‍ ഒരാളായി തിരഞ്ഞെടുത്തു. 2015 ല്‍ ബ്രിട്ടീഷ് റോയല്‍ സൊസൈറ്റിയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോഴും ആ സ്ഥാനത്ത് തുടരുന്നു.
2016 ല്‍ അദ്ദേഹം ഇന്ത്യയില്‍ വന്നിരുന്നു. ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍. അതു പക്ഷെ അദ്ദേഹത്തിന് കഠിനമായ നിരാശയാണുണ്ടാക്കിയത്. പൗരാണിക കാലത്തെ ശാസ്ത്രത്തിന്റെ പേരില്‍ അവിടെ അവതരിപ്പിക്കപ്പെട്ട ആശയങ്ങളോട് അദ്ദേഹം കഠിനമായ വിയോജിപ്പ് പ്രകടിപ്പിക്കുകയും താനിനി ഒരിക്കലും ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുക്കുകയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.


ഹോമിയോപതിയും ജ്യോതിഷവും കപടശാസ്ത്രമാണെന്നും അവ ഉപയോഗശൂന്യവും അപകടകരവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. അന്ധവിശ്വാസങ്ങളിലധിഷ്ഠിതമായ ഒരു സംസ്‌കാരം ശാസ്ത്രജ്ഞാനത്തിലും യുക്തിചിന്തയിലും അധിഷ്ഠിതമായ ഒരു സംസ്‌കാരത്തെ അപേക്ഷിച്ച് പരിതാപകരമായ സ്ഥിതിയിലായിരിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.


‘ ഓണ്‍ നോബഡീസ് വേഡ്, എവിഡന്‍സ് ആന്‍ഡ് മോഡേണ്‍ സയന്‍സ്’ എന്ന വിഷയത്തെ ആസ്പദമാക്കി പഞ്ചാബ് യുണിവേഴ്‌സിറ്റി സംഘടിപ്പിച്ച ഹര്‍ ഗോവിന്ദ് ഖൊരാനാ പ്രഭാഷണത്തിലും, പത്രസമ്മേളനങ്ങളിലുമായിട്ടാണ് അദ്ദേഹം ഈ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയത്. ശാസ്ത്രം വിശ്വാസങ്ങളെയോ വ്യക്തികളുടെ അഭിപ്രായങ്ങളെയോ അംഗീകരിക്കുന്നില്ല. അതിനുവേണ്ടത് സംശയരഹിതമായ തെളിവുകളാണ്.


ശാസ്ത്രം തന്നെയാണ് ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന പരിഹാരമാര്‍ഗമായി ഈ ‘ഇന്ത്യന്‍ പ്രതിഭക്കു’ ചൂണ്ടിക്കാണിക്കാനുള്ളത്. പക്ഷെ ശാസ്ത്രവും സാങ്കേതികവിദ്യയും വളരണമെങ്കില്‍ അതിനനുയോജ്യമായ ഒരു സാംസ്‌കാരിക പശ്ചാത്തലം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.


…………………………………………………………………………………………………